Showing posts with label പുഴ ലേഖനം കമന്‍റ്. Show all posts
Showing posts with label പുഴ ലേഖനം കമന്‍റ്. Show all posts

Friday, July 06, 2007

വിഗ്രഹങ്ങള്‍ ഉടയ്ക്കാനുള്ളതാണൊ? - പുഴമാഗസിനിലെ ചര്‍ച്ച

പുഴ മാഗസിനിലെ ‘ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷ എഴുത്തില്‍ ഇടപെട്ടാ‍ല്‍‘ എന്ന ലേഖനം വളരെ ആര്‍ജ്ജവത്തോടും സത്യസന്ധതയോടും കൂടിയാണെന്നതു കൊണ്ട് തന്നെ അത്തരം ചര്‍ച്ചകള്‍ ബ്ലോഗിലും ആവശ്യമില്ലേ എന്ന് തോന്നിയതു കൊണ്ട് അവിടെ ആ ലേഖനത്തില്‍ ഞാന്‍ കമന്‍റിയത് ഇവിടെ കുറിക്കുന്നു.
അവിടേയും ഇവിടേയും ചര്‍ച്ച നടക്കട്ടേ. വിഗ്രഹങ്ങള്‍ ഉടയ്ക്കാനുള്ളതാണൊ?


ശ്രീ പി. ശശീധരന്‍ റെ പ്രൌഡവും ചിന്തോദ്ദീപകവുമായ വിലയിരുത്തലുകള്‍ക്ക് ആദ്യമേ നന്ദി.
മുഖ്യധാരാ മാധ്യമങ്ങള്‍ എന്നും ബിംബങ്ങളെ അവരര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യത്തോടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അതു കൊണ്ടു തന്നെ സാഹിത്യത്തിലും ഒരു വിചാരണ ആവശ്യമായിരിക്കുന്നത്.

എന്നാല്‍ ടി. പദ്മനാഭന്‍ തന്‍റെ കഥകള്ക്ക്‍ തന്നെ പാരഡി രചിക്കുന്ന ഈ സമയത്തുപോലും പദ്മനാഭന്‍ കഥകളുടെ ഏഴയലത്ത് വരാന്‍ യോഗ്യതയുള്ള കഥകള്‍ ഇവിടെ ഉണ്ടാകുന്നില്ലെന്ന് പ്രീയപ്പെട്ട പി. ശശീധരന്‍ സാര്‍ ഓര്‍മ്മിക്കാത്തതെന്താ.. അതു കൊണ്ടു തന്നെ ‘തന്‍റെ കഥ ഒന്നാമതായി വരണമെന്ന് പദ്മ നാഭന്‍ പറയുന്നുവെങ്കില്‍ അതിനു കാരണം കഥയുടെ കുലപതി തന്നെയാണ് അദ്ദേഹം.

പരിപൂര്‍ണ്ണന്‍ കമ്മീഷന്‍റെ വിചാരണ അഴീക്കോട് മാഷേ പോലുള്ളവര്‍ക്ക് അത്യാവശ്യമാണ്. നാഴികയ്ക്ക് നാല്പതു വട്ടം അധികാരസ്ഥാനങ്ങളിലുള്ളവരെ സുഖിപ്പിക്കാന്‍ അധികാരം നേടിയെടുക്കാന്‍ അഴീക്കോട് മാഷെ പോലുള്ളവരുടെ വ്യഗ്രത കാണുമ്പോള്‍ കന്നിമാസത്തിലെ പട്ടികളെ വല്ലതെ ഓര്‍മ്മവരും.

ആത്മകഥയുടെ ഉള്ളുകള്ളികറിയാതെ മാഗസിന്‍ ജേര്‍ണലിസമെന്ന ഉഷ്ണപ്പുണ്ണിനെ നെഞ്ചിലേറ്റുകയാണ് ഇന്ന് സകലരും. അതില്‍ നളിനി ജമീലമാരുടെ ജീവിതകഥ ഈ നൂറ്റാണ്ടിന്‍റെ ആത്മകഥയാണെന്ന് പ്രഘോഷിക്കുന്ന മുഖ്യധാരാ മാഗസിന്‍ എഡിറ്റര്‍മാര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന ഇ. എം. എസ്സിന്‍റെ ആത്മകഥയെ നാലാം കിട ആത്മകഥയായി തള്ളിക്കളയുന്നുവെങ്കില്‍ അത് മുതലാളിത്ത സ്വാംശീകരണത്തിന്‍ റെയും ആഗോളവല്‍ക്കരണത്തിന്‍റെ പുറം പൂച്ചും വെളിച്ചത്തുകൊണ്ടുവരുന്നവയാണ്.

പേനയുന്തി എഴുത്തുകാര്‍ക്ക് മാഗസിന്‍ ജേര്‍ണലിസം നല്‍കുന്ന മാസപ്പിരിവ് നിലനിര്‍ത്താന്‍ എഡിറ്റര്‍മാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളായി മാത്രമേ ഇതിനെ കാണുവാന്‍ സാധിക്കൂ. അതു കൊണ്ടു തന്നെ ജനതയെ ആകെ നിര്‍ണ്ണയിക്കാനും മാറ്റിത്തീര്‍ക്കാനും പുതുക്കിപ്പണിയാനും കഴിയുന്ന ഇ. എം. എസ്സിന്‍ റെ ആത്മകഥ തന്നെയാണ് ലോകത്തിനുമുമ്പ് നമുക്ക് തുറന്നു വയ്ക്കാനുള്ളത്.
സുഗത ടീച്ചറെ പോലുള്ള അഭിനയ കവയിത്രികള്‍ക്ക് നാട്യം മാത്രമേ ഉള്ളൂവെന്ന് ഈനാട്ടിലെ ജനം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന സത്യം ടീച്ചറെങ്കിലും ഓര്‍ക്കുന്നത് നല്ലതു തന്നെ.
ഇത്തരം സത്യസന്ധമായ എഴുത്തുകള്‍ക്ക് മാ‍ഗസീന്‍ എഡിറ്റര്‍മാര്‍ ഒരിക്കലും അനുവാദം തരില്ലെന്നിരിക്കെ ഇവിടെ പുഴയില്‍ ഈ എഴുത്ത് എന്നെ അതിശയിപ്പിച്ചു എന്നു പറയുന്നതില്‍ സന്തോഷമുണ്ട്.

അതിജീവനത്തിന്‍റെ ഈ കാലത്ത് ഇത്തരം തിരിച്ചറിവുകള്‍ വായനക്കാരനും എഴുത്തുകാരനും ആത്മഹര്‍ഷം നല്‍കും എന്നതില്‍ തര്‍ക്കമില്ല.
(ലിങ്ക്: പുഴ: http://www.puzha.com/puzha/magazine/html/mirror3.html)
<