Tuesday, November 07, 2006

പാറമടയിലെ രാഷ്ട്രീയം - കവിത

പാറ മടയില്‍ പുകയുന്ന ഒരു കല്ല്,
ചുവന്ന ഒരു കഷണം മുണ്ട്,
ഗന്ധകം, ഒരു പതാക.

നിറയ്ക്കുന്നതിനു മുമ്പ്
മൂക്കു വിടര്‍ത്തുന്ന മണം.
പുകച്ചുരുളുകള്‍ പോലെ
നീണ്ട പുകക്കുഞ്ഞ്
ബോഗന്‍ വില്ലയുടെ കരിഞ്ഞ തണ്ടു പോലെ.

ഉയരത്തില്‍ പറക്കാന്‍ കൊതിക്കുന്ന പുകക്കുഞ്ഞ്
ന്യൂട്ടന്‍റെ നിയമം കാരണം താഴേക്ക് വീഴുന്നു.

മരുന്നു നിറയ്ക്കുന്നു അയാള്‍ പതിവു പോലെ
ആശുപത്രിയില്‍ ഇന്നലെ

കൂട്ടുകാരന്‍റെ കൈപ്പത്തി കാണാതായി
എന്നിട്ടും അയാള്‍ പാറമടയിലെ ചരിവില്‍

തെര നിറയ്ക്കുന്നു.

തീ നിറയ്ക്കും മുമ്പ് പുക വരുന്നതെവിടെ നിന്ന്?
പുകച്ചുരുളുകള്‍ ഏണിയും പാമ്പും കളിക്കുന്നു.
താഴയും മേലെയും.

ആശുപത്രിക്കിടക്കയില്‍ നിന്ന്

കൈപ്പത്തി മാടി വിളിക്കുന്നു.

പുകച്ചുരുളുകള്‍ക്കിടയില്‍ ഒരു ജീവിതം ബാക്കിയുണ്ട്.
ചിരിച്ചു കൊണ്ടു നില്‍ക്കുന്ന മകനുണ്ട്
കിന്നാരം ചൊല്ലുന്ന മകളുണ്ട്.
മതി
എല്ലാ മരുന്നുകളും ഒറ്റ മുറിവില്‍ വച്ച് കെട്ടി
തീ നിറയ്ക്കാതെ തിരിച്ചു പോരൂ.
വിധി നടപ്പിലാക്കന്‍ ആരെങ്കിലും വരും.

12 comments:

ഞാന്‍ ഇരിങ്ങല്‍ said...

പുതിയ പോസ്റ്റ്.പാറമടയിലെ രാഷ്ട്രീയം.

ദിനേശ് ബീഡിയും പരിപ്പു വടയും ചിലര്‍ക്കൊക്കെ ഇഷ്ടമായി. മറ്റു ചിലര് മന:പൂര്‍വ്വം കമന്‍ റിയില്ല.
എല്ലാവര്‍ക്കും നന്ദി. ഇനി കുറച്ച് രാഷ്ട്രീയം ആയാലൊ?

‘പാറമടയിലെ രാഷ്ട്രീയം’ കവിത ഒന്നു വായിച്ചു നോക്കൂ?
സ്നേഹത്തോടെ,
ഞാന്‍ ഇരിങ്ങല്‍

ചില നേരത്ത്.. said...

നീണ്ട പുകക്കുഞ്ഞ്
ബോഗന്‍ വില്ലയുടെ കരിഞ്ഞ തണ്ടു പോലെ.

ഉയരത്തില്‍ പറക്കാന്‍ കൊതിക്കുന്ന പുകക്കുഞ്ഞ്
ന്യൂട്ടന്‍റെ നിയമം കാരണം താഴേക്ക് വീഴുന്നു.


പുകക്കുഞ്ഞ്, എന്ന സൂചകം അത്ര വ്യക്തമാവുന്നില്ല വായിച്ചിട്ട്.
ന്യൂട്ടന്റെ നിയമമല്ലോ ഒന്നിനേയും താഴേക്ക് വീഴ്ത്തുന്നത്, ഭൂഗുരുത്വാകര്‍ഷണമല്ലേ?
പുകക്കുഞ്ഞ് ഒന്ന് ക്ലിയറാക്കി തന്നാല്‍ വീണ്ടും ചില സംശയങ്ങള്‍ക്ക് ഉത്തരമായേക്കും.

വല്യമ്മായി said...

ഞാന്‍ മരിച്ചാല്‍ കിട്ടുന്ന പണം കൊണ്ട് കുടുംബം രക്ഷപെടെട്ടെ എന്നു കരുതി വണ്ടിയുടെ മുന്നില്‍ ചാടി ആത്മഹത്യ നടത്തുന്ന തൊഴിലാളികളെ ഓര്‍മ്മ വന്നു ഇതു വായിച്ചപ്പോള്‍

ഞാന്‍ ഇരിങ്ങല്‍ said...

ചിലനേരത്ത്: താങ്കളുടെ ചോദ്യം ന്യായമാണ്.
എനിക്കുള്ള ഉത്തരം:
നമ്മള്‍ ഒരു പുതിയ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ പോകുമ്പോള്‍ എല്ലാ വശവും ചിന്തിക്കുമല്ലൊ അതാണ്
നിറയ്ക്കുന്നതിനു മുമ്പുള്ള മൂക്കു വിടര്‍ത്തുന്ന മണം.

നമ്മുടെ സ്വപനങ്ങളെ പുകച്ചുരുളുകളായി കാണുകയാണെങ്കില്‍ അതില്‍ ചില സ്വപ്നങ്ങള്‍ മുഴച്ചു നില്‍ക്കാറില്ലേ.. നമുക്കു പ്രീയപ്പെട്ടതൊ ആവശ്യമായതൊ.. അങ്ങിനെ എന്തെങ്കിലും...
അതിനെ നീണ്ട പുകകുഞ്ഞായും അത്തരം സ്വപന്‍ങ്ങള്‍ കരിഞ്ഞുപോയതൊ ആയേക്കാവുന്നതൊ ആണെന്ന് വിചാരിക്കുന്നു.

നമ്മുടെ സ്വപങ്ങള്‍ എന്നും ഉയരത്തിലേക്കാണ്
എന്നാ‍ല്‍ പ്രവര്‍ത്തികളൊ...
ന്യൂട്ടന്‍റെ നിയമം പോലെ ഉയരത്തിലെത്താതെ താഴേക്ക്...

പിന്നെ വായനക്കാരന് തോന്നുന്നതാണ് ശരി. എഴുത്തുകാരന്‍ വിശദീകരിക്കേണ്ട കാര്യമില്ല. ആയതിനാല്‍ താങ്കള്‍ക്ക് തോന്നുന്നതാണ് അതിലെ ശരി.
ഇതില്‍ പുകച്ചുരുള്‍ ഒരു കഥാ പാത്രം തന്നെയാണ്. കണ്ടില്ലേ... പുകച്ചുരുള്‍ ഏണിയും പാമ്പും കളിക്കുന്നത്??

വല്യമ്മായി: നന്ദി:
പതിനൊന്നാമത്തെ വരികളില്‍ വല്യാമ്മയിക്ക് കുറച്ചു കൂടി തെളിഞ്ഞ ചിത്രം കിട്ടും എന്നു കരുതുന്നു.

സ്നേഹത്തോടെ
രാജു

സുല്‍ |Sul said...

രാജൂജി
എല്ലാ‍ം ഒരു പുകമറപോലെ. ഒന്നും വ്യക്തമല്ല.
ഏതായാലും വീട്ടുകാരെയോര്‍ത്തയാള്‍ തിരിച്ചുപോന്നല്ലൊ. സമാധാനം.

-സുല്‍

ഞാന്‍ ഇരിങ്ങല്‍ said...

സുല്: ഇതിലും കൂടുതല്‍ ഞാന്‍ എന്തു പറയാനാ...

നിങ്ങളന്നെ “ജാഡ’ എന്നു വിളിച്ചാലും ‘ബു. ജി’ എന്നു വിളിച്ചാലും ഇതിലും കൂടുതല്‍ ഞാന്‍ എന്തു പറയും.

ഒന്നൊ രണ്ടൊ തവണ വായിക്കുമ്പോള്‍ മനസ്സിലാകും. നിലവാരമില്ലെന്ന് പറഞ്ഞ് നിങ്ങളന്നെ തല്ലിക്കൊന്നാലും പ്രശനമില്ല.

ഒരു കഥ പോലെ വയിക്കൂ. അപ്പോള്‍ മനസ്സിലാകും.

ബോംബുണ്ടാക്കാന്‍ വിധിക്കപ്പെട്ട ചിലരുണ്ട് നമുക്കിടയില്‍. അല്ലേ.. അത്തരം ആളുകള്‍ക്ക് കൂട്ടുകാരന്‍റെ കൈപ്പത്തി പോയാലും ആ ‘തൊഴില്‍’ചെയ്തേ പറ്റൂ..
അയാള്‍ക്കും മകനും, മകളുമുണ്ട്.
അയാള്‍ക്കും വികാരങ്ങളുണ്ട്.
ഇതിലും കൂടുതല്‍ എന്തു പറയാന്‍. ഇതു തന്നെ അധികമാണ്.
സ്നേഹത്തോടെ
രാജു

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഇരിങ്ങല്‍:
ജീവിതപരീക്ഷണങ്ങളൂടെ ഒരു ദശാസന്ധിയില്‍ എന്റെ അച്‌ഛന്‍പാറമടയില്‍ ജോലിക്ക്‌ പോയിരുന്നു. നാലു വര്‍ഷക്കാലം. അന്ന്‌ എട്ടാം തരത്തിലായിരുന്നു ഞാന്‍. ഒരിക്കല്‍ അച്ചന്റെ കൂടെ കൊട്ടാരക്കരയ്ക്കടുത്തുള്ള പറമടയില്‍ പോയപ്പോള്‍, 'തിരിയടിക്കുന്ന' ശങ്കുണ്ണിച്ചേട്ടനെ പരിചയപ്പെട്ടു. വെടിമരുന്നും ചണത്തിരിയുമായി പാറയില്‍ തമിരടിച്ചുണ്ടാക്കിയ നീളന്‍ ദ്വാരത്തില്‍ തീകൊളുത്തി പാറമല തകര്‍ക്കുന്ന പണിയാണ്‌ കക്ഷിക്ക്‌. പാറ പൊട്ടിച്ചിതറുമ്പോള്‍ ഏറെ ദൂരേയ്ക്ക്‌ മാറി ഭയത്തോടെ നിന്ന നിമിഷങ്ങള്‍ ഇപ്പോഴും മനസ്സിനെ കിടുക്കുന്നു. പിന്നെ കുറെക്കാലം കഴിഞ്ഞപ്പോല്‍ അറിഞ്ഞു, ഒരിക്കല്‍ പാറ തെറിച്ചുവീണുതന്നെ പാവം മരിച്ചുപോയെന്ന്‌. താങ്കളുടെ കവിതയിലെ ചില കല്‍പ്പനകള്‍ അക്കാലത്തെ ഓര്‍മ്മിപ്പിച്ചു. ഒപ്പം ആ ജീവിതം അനുഭവിക്കുന്നവരുടെ വ്യാകുലതകളും. നന്ദി.

അത്തിക്കുര്‍ശി said...

ഇരിങ്ങല്‍,

പാറമടയില്‍ വിശപ്പിന്റെ രാഷ്ട്രീയമാണ്‌!

ഗന്ധകം കുത്തിനിറച്ചയാള്‍ തീവെച്ചിരുന്നത്‌ ദാരിദ്യത്തെയായിരിക്കണം
തകര്‍ത്തിരുന്നത്‌ ദൈന്യതയേയും..

സ്വപ്നങ്ങളുടെ പുകച്ചുരുളുകളങ്ങനയൊക്കെയല്ലേ, ഭൌതിക നിയമങ്ങളൊ, തത്വങ്ങളോ പാലിക്കുമായിരുന്നുവെങ്കില്‍ അവയില്ലല്ലൊ. ഏണിയും പാമ്പും കളിക്കട്ടെ.. പാമ്പിന്റെ വായയില്‍ എത്തി നഷ്ടപ്പെട്ട്‌ കൈപ്പത്തിയൊന്നും, കരിഞ്ഞ തണ്ടിനെ മഥിക്കുന്നില്ലായിരിക്കാം..

ആ ജീവിതം, ചിരി, കിന്നാരം
പുകച്ചുരുളുകള്‍ക്കിടയിലെങ്കിലും ബാക്കിനിര്‍ത്താന്‍ അയാള്‍ക്കൊരു പക്ഷെ തീെ നിറച്ചേ മതിയാവൂ.. പാറ തകര്‍ത്തേ തീരൂ..

വിധി നടപ്പിലാക്കാന്‍ ആരെയും കാത്തുനില്‍ക്കാനവനവില്ലല്ലൊ?

നന്നായി.. അഭിനന്ദനങ്ങള്‍!!

ഞാന്‍ ഇരിങ്ങല്‍ said...

പി. ശിവപ്രസാദിന്‍റെയും അത്തിക്കുറിശ്ശിയുടേയും വിലയിരുത്തലുകള്‍ക്ക് ഒരായിരം നന്ദി.
നിങ്ങളെന്നെ ഒരിക്കലെങ്കിലുമറിഞ്ഞിരിക്കുന്നു. സന്തോഷം. ഇനി എനിക്ക് വീണ്ടും എഴുതാം.
വളരെ നന്നായി എല്ലാ കൃതികളെയും നോക്കി കാണുന്ന ‘ ചിലനേരത്ത് എന്നെ സഹായിച്ചു. ഒപ്പം വല്യമ്മായിയും.
എല്ലാവരോടും നന്ദി.

ഹേമ said...

വളരെ വ്യത്യസ്തമായ ഒരു ബ്ലോഗ് കവിത.
ശക്തമായ ആശയം, ബിംബങ്ങള്‍.
വളരെ കുറച്ചു പേരു മാത്രമേ താങ്കളുടെ കവിത യെ സീരിയസ്സ് ആയി വായിച്ചുള്ളൂ എന്നു തോന്നുന്നു.

തികച്ചും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു കവിത തന്നെ
അഭിനന്ദനങ്ങള്‍
സിമി.

Peelikkutty!!!!! said...

നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

Jishnu R said...

"ഇടിവെട്ട്‌ കവിത"
ഈ രണ്ട്‌ വാക്കുകള്‍ ധാരാളമാണെന്നു തോന്നുന്നു

ഞാന്‍ പയ്യോളിയില്‍ നിന്നും
കുRuക്കന്‍
the one and only
കുRuക്കന്‍

<