Saturday, August 30, 2008

കിം കി ദുക് എന്ന ചലച്ചിത്ര പ്രതിഭ



കിം കി ദുക് എന്നാല്‍ പേരു പോലെ കൌതുകം ജനിപ്പിക്കുന്ന സൌന്ദര്യ സങ്കപ്പത്തെ തോല്പിക്കുന്ന അസാ‍മാന്യമായ കരവിരുതുള്ള കൊറിയന്‍ ചലച്ചിത്ര സംവിധായകനാണ്.



സിനിമ സൌന്ദര്യത്തിന്റെയും സങ്കല്‍പ്പത്തിന്റെയും അപ്പുറം കാഴ്ചയുടെ, ദാര്‍ശനീകതയുടെ, ആത്മീയതയുടെ പുസ്തകമാണെന്ന് പ്രേക്ഷനെ അനുഭവിപ്പിക്കുന്ന സംവിധായകനാണ് കിം കി ദുക്.


അദ്ദേഹത്തിന്റെ 2003 ല്‍ റിലീസ് ചെയ്ത "Spring, Summer, Fall, Winter... and Spring“ എന്ന സിനിമയെ കുറിച്ചാണീ കുറിപ്പ്. രണ്ടായിരാമാണ്ടില്‍ "The Isle” എന്ന ആദ്യ ചിത്രത്തിലൂടെയാണ് കിം കി ദുക് സിനിമ എന്ന പണിപ്പുരയിലേക്ക് നടന്നടുക്കുന്നത്. അന്നു വരെയുണ്ടായിരുന്ന കൊറിയന്‍ ചലച്ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇദ്ദേഹത്തിന്റെ സംവിധാന രീതിയും സിനിമാ സങ്കല്‍പ്പങ്ങളും. സിനിമ കൊണ്ട് കവിത രചിക്കുകയാണ് പലപ്പോഴും കിം കി ദുക് ചെയ്തു പോരാറുള്ളത്.


കിം കി ദുക് തന്റെ "Spring, Summer, Fall, Winter... and Spring എന്ന സിനിമയെ കുറിച്ച് പറയുന്നത് ഇങ്ങനെ . "ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. സന്തോഷം, ദേഷ്യം, ദു:ഖം ആഹ്ലാദം എന്നിവ നമ്മള്‍ ജീവിക്കുന്ന നാല് കാലാവസ്ഥകളിലൂടെ ‘മോങ്കിന്റെ ജീവതത്തിലൂടെ പറയുന്നു. മോങ്ക് ജീവിക്കുന്നത് ചുറ്റും മലനിരകളാലും തടാകത്താലും ചുറ്റപ്പെട്ട ഒരു അമ്പലത്തിലാണ്. പ്രകൃതിയുടെ തടാകത്തിലാണ് നാം മനുഷ്യര്‍.”
ജുസാന്‍ പോണ്ട് എന്ന നോര്‍ത്ത് കൊറിയയിലെ ക്യുന്‍ സാങ്ങ് എന്ന സ്ഥലത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മലനിരകളാല്‍ ചുറ്റപ്പെട്ട സ്ഥലത്ത് ഒരു കൃത്രിമ തടാകം സൃഷ്ടിച്ച് വിവിധ കാലങ്ങള്‍ക്കനുസരിച്ച് സെറ്റുകള്‍ നിര്‍മ്മിച്ചാണ് കിം ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
നോര്‍ത്ത് കൊറിയന്‍ സര്‍ക്കാര്‍ സംരക്ഷിച്ചു പോരുന്ന ഈ സ്ഥലം ഇന്ന് ബുദ്ധ മത വിശ്വാസികളുടെത് മാത്രമല്ല പുരാവസ്തു ഗവേഷകരുടേയും ഇഷ്ട സന്ദര്‍ശന സ്ഥലങ്ങളില്‍ ഒന്നാണ്.
ബുദ്ധ വിഹാരങ്ങളും വിശ്വാസികളും ഏറെയുള്ള സ്ഥലമാണ് കൊറിയ. മദ്ധ്യസ്ഥ കൊറിയയിലെ അതി സുന്ദരമായ കാട്ടു പ്രദേശത്തെ ജുസാന്‍ പോണ്ടിലെ വിശുദ്ധമെന്ന് തോന്നിപ്പിക്കുന്ന തടാകത്തിന് മദ്ധ്യേയുള്ള ബുദ്ധ വിഹാരത്തിലെ പ്രഭാതമാണ് സിനിമയിലെ ആദ്യ കാഴ് ചകള്‍.

തികച്ചും ഒറ്റപ്പെട്ട കാട്ട് പ്രദേശവും മലകളാല്‍ അലംകൃതമായ ഭൂപ്രദേശവും ബുദ്ധാശ്രമത്തിനും മലകള്‍ക്കും മീതെ അങ്ങിങ്ങായ് പ്രത്യക്ഷപ്പെടുന്ന മഴമേഘങ്ങളും അരിച്ചു കയറുന്ന മഞ്ഞു പാളികളുടെ തണുപ്പും പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ ഈ സിനിമയ്ക്ക് കഴിയുന്നു ലളിതമായ ചര്യകളോടെ ഒരു ദിവസം ആരംഭിക്കുന്നു. ഉണര്‍ന്നെഴുന്നേറ്റാല്‍ പ്രാര്‍ത്ഥന, പിന്നീട് ഔഷധ ചെടികള്‍ ശേഖരിക്കാന്‍ വനത്തിലേക്കൊരു യാത്ര. ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ചെയ്തു പോരുന്ന അപരാധങ്ങളുടെ ഒരു മാതൃകത കാണിക്കുന്നു അഞ്ചു വയസ്സുകാരനിലൂടെ. എന്നാല്‍ പ്രകൃതിയെ സംബന്ധിച്ച് ഇത് ഒരു മഹാ അപരാധമാകുന്നു. അങ്ങിനെ കുട്ടികളിലെ അപകടകരമായേക്കാവുന്ന അക്രമ വാസനയെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാനുള്ള പാഠങ്ങള്‍ ഈ സിനിമ പറഞ്ഞു വയ്ക്കുന്നു. ഈപ്രവര്‍ത്തികള്‍ ചെയ്യുമ്പൊള്‍ പിന്നണിയില്‍ കൊടുക്കുന്നപതിഞ്ഞ താളത്തിലുള്ള കൊറിയന്‍ നാടോടി പാട്ടുകളുടെ ഈണം ദൃശ്യത്തെ ഗംഭീരമാക്കുവാന്‍ സഹായിക്കുന്നു.
ജീവിത്തിന്റെ പാഠങ്ങള്‍ പഠിക്കുവാന്‍ മീനും തവളയും പാമ്പും വെറും ഉപകരണങ്ങള്‍ മാത്രമാകുന്നു. ഗുരു പ്രകൃതി തന്നെയാവുകയും ഗുരു ശിക്ഷ വിധിക്കുകയുംചെയ്യുന്നു. “മീനിനെയും തവളയെയും പാമ്പിനെയും മോചിപ്പിക്കുക. അഥവ ഒന്നെങ്കിലും ചത്തു പോയാല്‍ കെട്ടിയകല്ലിന്റെ ഭാരം മരണം വരെ നിന്നെ പിന്തുടരും”. ഇതാണ് ഗുരു ശിഷ്യന് വിധിച്ച ശിക്ഷ അല്ലെങ്കില്‍ ഒന്നാമത്തെ പാഠം. ചത്തു പോയ പാമ്പിനരികില്‍ നിന്ന് കൊച്ചു ബാലന്‍ കരയുകയും അറിവില്ലായ്മയുടെ പ്രവാഹവും കുറ്റവും ഒക്കെയായി വസന്തം അങ്ങിനെ അവസാനിക്കുന്നു. അഞ്ചു വയസ്സുള്ള കുട്ടി പൌരോഹിത്യത്തിന്റെയും ജീവിതത്തിന്റേയും ആദ്യപാഠങ്ങള്‍ പഠിക്കുകയാണ് അങ്ങിനെ വസന്തത്തില്‍. ചിത്രങ്ങള്‍ സംസാരിക്കുന്ന ഈ ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരു പക്ഷെ ആവശ്യമേ ഇല്ലായിരിക്കണം. ഓരോ ചിത്രങ്ങളും സംസാരിക്കുന്നത് കൊണ്ട് സംഭാഷണം ചെറുതെങ്കിലും ഉള്‍ക്കാമ്പു കൊണ്ട് ശ്രദ്ധേയമണ്.


ചെറിയ തെറ്റുകളില്‍ നിന്ന് ബാലന്‍ കൌമാരത്തിലെത്തുന്നു. യുവാവ് (Seo Jae-kyung) പതിവു പോലെ കാനന ഭംഗി കണ്ട് വരുമ്പോള്‍ ‍ആശ്രമത്തിലേക്ക് വരുന്ന രണ്ട് സ്ത്രീകളെ കാണുന്നു. കൌമാരക്കാരിയായ, രോഗിയായ മകളെയും കൂട്ടി അമ്മ (Jung-young Kim). ആശ്രമത്തിന്റെ മുഖ്യ കവാടത്തില്‍ നിന്ന് യുവാവ് അവരെയും കൊണ്ട് ആശ്രമത്തിലേക്ക്. “ഇവിടെ ഈ ആശ്രമത്തില്‍ മകളുടെ രോഗം മാറും ഈ കാനനത്തിലെ കരുത്തുറ്റ മരം പോലെ അവള്‍ക്ക് ആരോഗ്യം ഉണ്ടാകും“ യുവാവ് പറയുന്നു. യൌവ്വനാരംഭത്തിലെ പ്രശ്നങ്ങളും സുഖങ്ങളും ആരംഭിക്കുന്നത് അവിടെ നിന്നാണ്. ചികിത്സക്കായ് മകളെ ആശ്രമത്തില്‍ വിട്ട് ആ അമ്മ മടങ്ങുന്നു. അസുഖം പൂര്‍ണ്ണമായും ഭേദമായി കഴിഞ്ഞാല്‍ അവളവിടെ എത്തും എന്ന് ആ ബുദ്ധ പുരോഹിതന്‍ വാക്കു കൊടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് സിനിമയില്‍ കൌമാരക്കാരായ യുവാവിലും യുവതിയിലും സംഭവിക്കാവുന്ന മാറ്റങ്ങളുടെ അപകട മനസ്സിന്റെ ചിത്രങ്ങളാണ് കിം സിനിമയില്‍ വരച്ചു വയ്ക്കുന്നത്.

വസന്തം:
വസന്തത്തില്‍ നായക്കുട്ടിയാണ് ആശ്രമത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു പൂവന്‍ കോഴിയാണ്. ആശ്രമത്തില്‍ ഒരു വൈകാരിക അന്തരീക്ഷത്തെ ഇത് പ്രധാനം ചെയ്യുന്നു. പുവന്‍ കോഴിയെന്ന യുവാവും പിടക്കോഴിയെന്ന യുവതിയും.
യൌവ്വനത്തിലെ പരിഭ്രമിക്കുന്ന കാഴ്ചകളും ആദ്യ സപര്‍ശനങ്ങളും സംവിധായകന്‍ കരുതി കൂട്ടി തന്നെ അണിയിച്ചൊരുക്കുന്നു. സപര്‍ശനത്തിന് പ്രതികരണവും ഉണ്ടാകുന്നുവെങ്കിലും യൌവ്വനം അത് വക വയ്ക്കാതെ മുന്നോട്ട്പോകുന്നു.
കയ്പുള്ള ഔഷധമായാലും കൊടുക്കുന്നത് അതിലോലമായ ഹൃദയം കൊണ്ടായിരി‍ക്കണം എന്ന് ആ ബുദ്ധ പുരോഹിതന്‍ സംസാരിക്കുന്നു. അന്യരെ സ്നേഹിക്കുക, ബഹുമാനിക്കുക എന്ന അതിലളിത തത്വവും ആത്മീയത കച്ചവട വല്‍ക്കരിക്കപ്പെട്ട ഇന്നത്തെ സമൂഹത്തില്‍ ഔഷധങ്ങളൊക്കെ വിറ്റു പോവുകയും പേറ്റന്റ് പോലുള്ള കരാറുകള്‍ ഉണ്ടാവുകയും ചെയുന്നു.
പഴയ ആചാരങ്ങള്‍ വൈദ്യം, ശുശ്രൂഷ തുടങ്ങിയവയൊക്കെ സേവനങ്ങള്‍ മാത്രമായിരുന്നു. അവരൊക്കെയും ദൈവസമാനരായി തിര്‍ന്നത് അതുകൊണ്ടാണ്. എന്നാല്‍ ഇന്ന് ഗുരുകുല സമ്പ്രദായം നമുക്കു മുമ്പില്‍ ഇല്ലെന്നും ഇതൊക്കെയാണ് മുല്യങ്ങളെ തകര്‍ത്തെറിഞ്ഞതെന്നും സിനിമ നമ്മെ പഠിപ്പിക്കുന്നു.
കലുഷവും ക്ഷുഭിതവുമായിരിക്കുന്നു യൌവ്വനം. ആഗ്രഹിക്കുന്നത് പിടിച്ചെടുക്കുന്നതാണ് യൌവ്വനത്തിന്റെ പ്രത്യേകതയും.
ശരീരം കൊണ്ട് യുവാവും യുവതിയും ഒന്നായി തീരുന്നു. ബുദ്ധ പുരോഹിതന്‍ അറിയാതെ അവര്‍ പരസ്പരം പലപ്പോഴും ഒന്നാവുകയും ഇണചേരുകയും ചെയ്യുന്നു. യുവാവിന്റെ ശാന്തമായ മനസ്സ് ശരീര തൃഷ്ണകളാല്‍ ജ്വലിക്കുകയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ യുവതിയുമായി ശയിക്കുകയും ചെയ്യുന്നു. അപ്പോള്‍ അതായിരുന്നു രോഗവും ഔഷധവും.

രോഗം മാറിയ അവസ്ഥയില്‍ പെണ്‍കുട്ടിക്ക് (Ha Yeo-jin) ഇനി മടക്കയാത്രയാവാം. പുരോഹിതന്‍ അത് പറയുമ്പോള്‍ യുവാവ് മനസ്സ് നഷ്ടപ്പെട്ട് എല്ലാം നഷ്ടപ്പെട്ടവനായി കു‍ട്ടിലിട്ട് അടച്ച മൃഗത്തെ പോലെ ഒപ്പം ഭീരുവുമായി മാറുന്നു. എന്നിട്ടും എന്നും പൂജിക്കുന്ന ബുദ്ധ പ്രതിമയുമായി രാത്രി യുവാവ് പാലായനം ചെയ്യുന്നു. ഒരു കള്ളനെ പോലെ. ഒരു ഭീരുവിനെ പോലെ. അത് യൌവ്വനത്തിന്റെ മറ്റൊരു അവസ്ഥ തന്നെയാണ്.


ശിശിരം

ആശ്രമത്തില്‍ സന്യാസി തനിച്ചാണ്. ഇപ്പോള്‍ പൂച്ചയാണ് കൂട്ടിന്.
ഭാര്യയെ കൊന്ന് 30 കാരനായ യുവാവ് ഒളിവില്‍ പോകുന്ന ഒരു വാര്‍ത്തയാണ് ഗുരുവിനെ ഉണര്‍ത്തുന്നത്. ചിത്രത്തില്‍ ഗുരു തന്റെ ശിഷ്യനെ തിരിച്ചറിയുന്നു. ഗുരു അവന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ട് ആ തടാകത്തിലേക്ക് നോക്കി ഇരുന്നു.

കൊടുങ്കാറ്റു പോലെ അവന്‍ ശക്തിയല്ലാം ചോര്‍ന്ന ഒരു മനസ്സുമായി ഒരു കത്തിയുമായ് വരുന്നു. അവന്റെ മനസ്സ് അവനോ മറ്റാര്‍ക്കെങ്കിലുമൊ പിടിച്ചു കെട്ടാന്‍ പറ്റാതായിരുക്കുന്നുവെന്ന് ഗുരു അറിയുന്നു. അവന്റെ രോഷം, വേദന ഒക്കെയും ഗുരുവിന് മനസ്സിലാക്കാന്‍ പറ്റാത്തതായിരുന്നില്ല. അവന്‍ പറയുന്നത് ഇങ്ങനെ.

“ അവളെ ഞാന്‍ സ്നേഹിച്ചു എന്നെക്കാള്‍ എല്ലാറ്റിനും മിതെയായ്, ഓരോ ദിവസം കഴിയുമ്പോള്‍ അവള്‍ക്ക് എന്നെ വേണ്ടാതായി. പുതിയ കാമുകന്‍ വരുന്നു”

ഗുരു പറയുന്നത് ഇങ്ങനെയാണ്.

“നീ ആഗ്രഹിക്കുന്നതെന്തോ അത് മറ്റൊരാള്‍ക്കും ആഗ്രഹിക്കാം. നമ്മളെങ്ങിനെ അത് തെറ്റായി കണക്കാക്കും”. മനസ്സ്വാസ്ഥത്തിനായ് സന്യാസി ശിഷ്യനുവേണ്ടി പ്രജ്ഞ്നാ വ്രത സൂക്തം ആ ഒറ്റമുറി തടാകത്തിലെ വീടിന് പുറത്ത് എഴുതുന്നു. അവനോടത് കൊത്തി വയ്ക്കാന്‍ പറയുകയും ചെയ്യുന്നു.


ഒപ്പം കുറ്റവാളിയുടെ പുറകെ നിയമവും വരുമെന്ന് പാഠം നമ്മെ പഠിപ്പിക്കുന്നു.

യുവാവ് എഴുതി തുടങ്ങിയപ്പോള്‍ തന്നെ തടാകക്കരയില്‍ രണ്ട് ഡിറ്റക്ടീവ് ഓഫീസര്‍മാര്‍ വരികയും അത് കണ്ട് യുവാവ് ആക്രമ സന്നദ്ധനാവുകയും ചെയ്യുന്നു. ആശ്രമത്തിന്റെ സ്വച്ഛത തകര്‍ക്കാനൊരുങ്ങുന്നവരോട് അവന്‍ ചെയ്തു തുടങ്ങിയത് പൂര്‍ത്തിയാക്കാന്‍ അവനെ അനുവദിക്കണമെന്ന് സന്യാസി അഭ്യര്‍ത്ഥിക്കുന്നു. അവരത് സമ്മതിക്കുകയും ചെയ്ത് അവനരികില്‍ ഇരിക്കാന്‍ ആരംഭിച്ചു.

ഈ അവസരത്തില്‍ തടാകത്തിലൂടെ ഒരു ചെറീയ വെള്ളപ്പാത്രം ഒഴുകി പ്പോകുന്നതായി സംവിധായകന്‍ കാണിക്കുന്നു. ഒരു കൌതുകത്തോടെ രണ്ട് ഓഫിസര്‍ മാരും തങ്ങളുടെ തോക്ക് കൊണ്ട് അതിനെ വെടിവയ്ക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ഒഴുകുന്ന ആ പാത്രത്തില്‍ വെടിയുണ്ട കൊള്ളിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ ഒരു ഭാഗത്ത് ഇത് നോക്കാതെ തനിക്ക് ഇതൊക്കെ കാണാം എന്നര്‍ത്ഥത്തില്‍ അരികിലുണ്ടായിരുന്ന ഒരു കല്ലെടുത്ത് ആ പാത്രത്തിലേക്ക് ആ ബുദ്ധപുരോഹിതന്‍ അലകഷ്യമെന്ന മട്ടില്‍ ഏറിയുകയും ചെയ്യുന്നു. ആത്മിയതയുടെ ശക്തി വെളിവാക്കുന്നതിനും ഏകാഗ്രത മനുഷ്യനെ ഉന്നതിയിലെത്തിക്കുമെന്നും ഒരു ചെറിയ ദൃശ്യത്തിലൂടെ വളരെ സമര്‍ത്ഥമായി സംവിധായകന്‍ പറഞ്ഞു തരുന്നു.


അടുത്ത പുലരിയില്‍ യുവാവിനെയും കൊണ്ട് അവര്‍ പോകുന്നു. നാളുകള്‍ കഴിഞ്ഞ് സന്യാസി സ്വയം മരിക്കാന്‍ തീരുമാനിക്കുന്നു. ഇവിടെയും സംവിധായകന്‍ അഭ്രപാളിയില്‍ പ്രേക്ഷനെ വിസ്മയിപ്പിക്കാന്‍ തക്കവണ്ണം സിമ്പലുകളുടെ ആവരങ്ങള്‍ എടുത്ത് നിറയ്ക്കുന്നു. അതും തികഞ്ഞ സൌന്ദര്യ ബോധത്തോടു കൂടി തന്നെ.

ബുദ്ധപുരോഹിതന്‍ മരിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ എഴുതി വയ്ക്കുകയും ചെയ്യുന്നുണ്ട്. മരണശേഷം അതേ സ്ഥലത്തു നിന്ന് ഒരു പാമ്പ് ഈ ആശ്രമത്തില്‍; പുരോഹിതന്‍ എഴുതി വച്ച പത്രത്തിനരികിലായ് കിടക്കുകയും ചെയ്യുന്നു. ഒരു നിധികാക്കും നാഗത്താനായി. ഒരു പക്ഷെ യുവാവ് തിരിച്ച് വരും എന്ന് പ്രേക്ഷകനെ ഓര്‍മ്മപ്പെടുത്താനായി പ്രതിക്ഷ ബാക്കിയാക്കി സംവിധായകന്‍ നാലാമത് ഋതുവായ അതിശൈത്യത്തെ കാട്ടിത്തരുന്നു.

ചിത്രത്തിലെ നാലാ‍മത് ഋതുവായി അതിശൈത്യംജലം ഉറഞ്ഞിരിക്കുന്നു. പ്രകൃതി ഉറഞ്ഞിരിക്കുന്നു. യുവാവ് തിരിച്ചെത്തുന്നു. അവന്റെ മുഖത്ത് മനോധൈര്യത്തിന്റെ, ജീവിതാനുഭവത്തിന്റെ , ആത്മീയതയുടെ ശാന്തത പ്രേക്ഷന് കാണാനാകുന്നുണ്ട്.

യുവാവ് ആ ആശ്രമത്തില്‍ എത്തിച്ചേരുമ്പോള്‍ എഴുതി വച്ച പത്രത്തിനരികില്‍ നിന്ന് പമ്പ് ഇഴഞ്ഞു പോവുകയും യുവാവിന്റെ വഴി ഇതാണ് എന്ന് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സംവിധായക മര്‍മ്മമറിഞ്ഞ കിം ഈ ഒറ്റ സീനിലൂടെ പ്രേക്ഷനെ നിത്യ വസന്തത്തിലേക്ക് എത്തിക്കുന്നു എന്നു തന്നെ പറയാം.

തന്റെ വഴി തിരിച്ചറിയുന്ന യുവാവ് പൌരോഹിത്യം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായ് മനസ്സിനെ ദൃഡപ്പെടുത്തുവാന്‍ വിവിധ ശാരീരിക-ആയുധമുറ സ്വയം അഭ്യസിക്കുന്നു. ആ മഞ്ഞുറഞ്ഞ ആശ്രമത്തെ പഴയ രീതിയിലേക്ക് കൊണ്ടുവരുന്നതിനായ് യുവാവ് ഓരോ മഞ്ഞുപാളികളിലും തന്റെ അദ്ധ്വാനം പ്രയോഗിക്കുന്നു.


ആ ഘട്ടത്തില്‍ മൂടിയ മുഖവുമായി; കൈക്കുഞ്ഞുമായി യുവതി ആശ്രമത്തില്‍ എത്തുന്നത്. കുഞ്ഞിനെ ആശ്രമത്തില്‍ ഉ‍പേക്ഷിച്ച് പോവുകയാണ് അവരുടെ ലക്ഷ്യം. മടക്കയാത്രയില്‍ ആ സ്ത്രീ സന്യാസി വെള്ളമെടുക്കാനായി പൊട്ടിച്ചുവച്ച മഞ്ഞു ദ്വാരത്തിലൂടെ മരണം വരിക്കുകയും ചെയ്യുന്നു.

പുരോഹിതന്‍ എന്നാല്‍ തപോബലവും മനോബലവും ഒത്തുചേര്‍ന്ന മനസ്സാണെന്ന് യുവാവിനറിയാം.
കടുംതപസ്സിന്റെ അവസാന തലത്തിലേക്ക് അയാള്‍ എത്തിച്ചേരുന്നു. ഭാരം വലിച്ചയാള്‍ പര്‍വ്വത മുകളിലേക്ക് കയറുന്നു. ഈ അവസരത്തിലൊക്കെ തന്നെ പശ്ചാത്തല സംഗീതം സിനിമയെ ക്ലാസിക് കാലഘട്ടത്തിലേക്കും കൂട്ടി കൊണ്ടു പോവുകയും കുട്ടിക്കാലത്തെ ഓര്‍മ്മയില്‍ അയാള്‍ കുറേനേരം അങ്ങിനെ സ്വയം മറന്ന് അറിവിന്റെ ആത്മീയതയുടെ ഉത്തുംഗതയിലേക്ക് നടന്നടുക്കുകയും ചെയ്യുന്നു.

ജീവിതം ഇങ്ങനെയൊക്കെ കല്ലും മുള്ളും ഉയര്‍ച്ചയും താഴ്ചയും ദുരിതവും നിറഞ്ഞതാണെന്ന് സംവിധായകനും യുവ സന്യാസിയും നമ്മെ ബോധ്യപ്പെടുത്തുന്നു.

പിന്നെയും വസന്തം വരികയാണ്.

സ്ത്രീ ഉപേക്ഷിച്ചു പോയ കുട്ടി വളരുകയാണ്. കളി നിനവുകളില്‍ ബാല്യം നിറയുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. യുവസന്യാസിയുടെ തണലില്‍ നിര്‍മ്മമായ ശിക്ഷണത്തിലൂടെ ജീവിതം വീണ്ടും ആരംഭിക്കുന്നു.
കിം കി ദുക് മനുഷ്യാനുകമ്പയേയും പ്രകൃതിയേയും കൂട്ടിയോജിപ്പിച്ച് കൊണ്ട് ആത്മീയതയുടെ ഉത്തമ ഗീതം രചിക്കുകയാണ് ആദ്യ ചിത്രമായ The Isle."

കിം കി ദുകിന്‍ റെ എല്ലാ സിനിമയുടെയും കാമറ കൈകാര്യം ചെയ്യുന്നത് അത്രതന്നെ പ്രശസ്തനായ ക്ലാസിക് സിനിമാ ഛായഗ്രഹണ വിദഗ്ദന്‍ Dong-hyeon Baek ആണ്. കിംന്റെ തന്നെ "Coast Guard" എന്ന സിനിമയില്‍ ഇതിനേക്കാള്‍ ഏറെ ശ്രദ്ധേയമായ സംഭാവനയാണ് രണ്ടു പേരും നല്‍കിയിരിക്കുന്നത്.
പ്രകൃതിയേയും പ്രകൃതിയിലെ തന്നെ അപകടകരങ്ങളായ ജീവികളെയും ചരിത്രത്തെയും ഉപയോഗിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഈ സിനിമയില്‍ പലയിടങ്ങളിലും പാമ്പ് വല്ലാതെ സിമ്പലുകളായി ഉപയോഗിച്ചിട്ടുണ്ടെന്ന് നമുക്ക് കാണുവാന്‍ സാധിക്കും.

മാത്രവുമല്ല ഓരോ വിഷ്വലുകളും ഓരോരു അവസ്ഥകളുടേയും സ്വകാര്യതകളുടേയും പ്രതിബിംബമാകുന്നത് എത്ര സൂക്ഷ്മതയോടേയാണെന്ന് കിം കി ദുക് സിനിമകള്‍ പ്രേക്ഷകനേയും അത് പോലെ ചലച്ചിത്ര വിദ്വാര്‍ത്ഥികളേയും പഠിപ്പിക്കുന്നു. അതിവൈദഗദ്ധ്യത്തിന്‍ റെയും സൌന്ദര്യത്തിന്റെയും ആകെത്തുകയായ ഈ സിനിമ കാണാത്തവര്‍ ഒരിക്കലെങ്കിലും കാണേണ്ടതാണെന്ന് സംവിധായകന്‍ അടിവരയിട്ടു പറയുന്നു.

Wednesday, July 09, 2008

ഭാഗം- 3 : എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു

മരണം എന്ന കോമാളി


ഇവാന്‍ ഇല്ലിച്ചിന്‍റെ മരണം (Death of Invan Illich) എന്ന ലിയോ ടോള്‍സ്റ്റോയിയുടെ പ്രകൃഷ്ടകൃതിയില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ആസന്നമരണന്‍റെ അനാഥത്വവും ഏകാന്തതയുമെന്ന ഗംഭീരപ്രമേയം എംടിയുടെ കാഥിക പ്രജ്ഞയെ ഏതാണ് ആവേശിച്ച മട്ടാണ്. അതിന്‍റെ മലയാളം പതിപ്പുകള്‍ (പകര്‍പ്പുകള്‍) ഒന്നും രണ്ടുമല്ല എം.ടി യുടെ ചിത്രങ്ങളില്‍. ‘സുകൃത’ത്തിലെ രവിശങ്കര്‍, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യിലെ വൃദ്ധന്‍ എന്നിവര്‍ ഉദാഹരണങ്ങളില്‍ ചിലതു മാത്രം.


‘ ആരണ്യക’ ത്തിലെ നെടുമുടി വേണുതരിപ്പിച്ച കിഴവന്‍ കഥാപാത്രത്തേയും ഇവിടെ ഓര്‍ക്കാം. ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യിലെ മരിപ്പിക്കലുകാരന്‍ (കുതിരവട്ടം) ഒരു നല്ല കഥാ‍പാത്രമാണ്. പക്ഷെ അയാളുടെ മരണത്തെ എംടി സെന്‍റിമെന്‍റലൈസ് ചെയ്ത് വഷളാക്കി കളഞ്ഞു.
ഈ ജനുസ്സില്‍ പെട്ട എം.ടി ചിത്രങ്ങളില്‍ എല്ലാം കൊണ്ടും മികച്ചത് ‘സുകൃതം’ തന്നെയാണ്. പക്ഷെ ആ ചിത്രത്തില്‍ നരേന്ദ്രപ്രസാദ് അവതരിപ്പിക്കുന്ന ഒരു പോസ്റ്റ് മോഡേണ്‍ ഡോക്ടരുണ്ടല്ലോ, ഒരു നവീന ജീവന്‍ മശായ്!!


ആ കഥാപാത്രത്തിന്‍റെ- അഥവാ നടന്‍റെ- ഭ്രാന്തന്‍ ചേഷ്ഠകളും അയാളുടെ ഹോളിസ്റ്റിക് ചികിത്സയെന്ന പരിഹാസ്യമാവിധം അവിശ്വസനീയമായ ‘മൃത്യുഞ്ജയ’വുമൊക്കെ പടത്തിന്‍റെ നട്ടെല്ലാ‍യ യാതാര്‍ത്ഥ്യപ്രതീതിയെത്തന്നെ തകിടം മറിച്ചുകളഞ്ഞു.
അതോടെ ഇതിഹാസത്തിലെ കചദേവയാനീകഥയുടെ ദുര്‍ബലമായ പഠനഭേദമായിത്തീര്‍ന്നു ‘സുകൃതം’ എന്ന മികച്ചതാവേണ്ടിയിരുന്ന തിരക്കഥ ശാന്തീകൃഷ്ണയുടെ ദേവയാനിയും ഗൌതമിയുടെ ശര്‍മ്മിഷ്ഠയും മനോജ് കെ ജയന്‍റെ യയാതിയും മമ്മൂട്ടിയുടെ കചനും! പോരേ പൂരം. !
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ചിത്രത്തിലെ അവസാന രംഗം ഒരു മികച്ച ദൃശ്യാനുഭവമാണെന്ന് പറയാതെ വയ്യ.

അപകടകരമായ കാല്പനീകത:

പുരാണേതിഹാസങ്ങളിലും (വൈശാലി) പുരാവൃത്തത്തിലും (പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ) ചരിത്രത്തിലും (ഇനിയും വരാനിരിക്കുന്ന ‘പഴശ്ശിരാജ എന്ന ചിത്രം) ഒക്കെ നടത്തിയ സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ തന്‍ റേ പതിവ് വള്ളുവനാടന്‍ ഫ്യൂഡല്‍ പ്രമേയങ്ങള്‍ക്ക് പുരാവൃത്തപദവിയും പുരാണ പരിവേഷവും നല്‍കുകയായിരുന്നു എം.ടി എന്ന ചലച്ചിത്രകാരന്‍.

തന്‍റെ പരിമിതമായ കാല്‍പ്പനീക പ്രമേയങ്ങളെ വിദൂരഭൂതകാലത്തിന്‍റെ ഭാഗമായി കാണാനുള്ള കാല്‍പ്പനീക സഹജമായ ഗൃഹാതുരതയും ഭൂതകാലാഭിരതിയുമാണ് എംടിയുടെ വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍ മുതലായ ചിത്രങ്ങളുടെ നിര്‍മ്മാണ വസ്തുക്കള്‍. പക്ഷെ ഈ മൂന്ന് ചിത്രങ്ങളിലൂടെയും വാസ്തവത്തില്‍ ഇതിഹാസപാഠത്തെ എംടി ഡീമിത്തിഫൈ Demythify ചെയ്യുകയല്ല പകരം തന്‍റെ സവര്‍ണ്ണ ഫ്യൂഡല്‍ ഗൃഹാതുരതയെ മിത്തിഫൈ ചെയ്യുകയാണുണ്ടായത്.

എംടി യുടെ ഈ മൂന്ന് തിരക്കഥകളും ഭൂതകാലത്തിന് പുതിയ പാഠഭേദം നിര്‍മ്മിക്കുകയല്ല മറിച്ച് വര്‍ത്തമാനത്തിന് ഒരു ഭൂതപാഠം നിര്‍മ്മിക്കുകയാണ് ചെയ്തത്. കല്‍പ്പനാ പ്രധാനമായ ഒരു തരം കപടസാംസ്കാരിക ചരിത്ര രചന (Fake Historiography) നടത്തുകയായിരുന്നു അദ്ദേഹം.

തന്‍റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയുടെ ഉപോല്‍പ്പന്നങ്ങളായ വികാര ദൌര്‍ബല്യ (Complex) ങ്ങള്‍ക്കും ക്ഷുദ്രകാല്‍പ്പനീക പ്രമേയങ്ങള്‍ക്കും അങ്ങിനെ എംടി വ്യാജമായ ഇതിഹാസ ഗൌരവമുണ്ടെന്ന് വരുത്തിത്തീര്‍ത്തു. ഇത്തരം ചില്ലറ കൌശലങ്ങളേയും മലക്കം മറിച്ചിലുകളേയും ഭാവനാപരമായ ചെപ്പടിവിദ്യകളേയും ശരാശരി മലയാളി പ്രേക്ഷകര്‍ ഉജ്ജ്വലമായ പ്രതിഭാ വിലാസമായി തെറ്റിദ്ധരിച്ചത്.
പുരാവൃത്തത്തില്‍ നിന്നും ചരിത്രത്തെ മോചിപ്പിക്കുകയല്ല, പുരാവൃത്തത്തില്‍ ചരിത്രത്തെ ബന്ധിപ്പിക്കുകയാണ് ‘ഒരു വടക്കന്‍ വീരഗാഥ’യിലും ‘പെരുന്തച്ചനി’ലും എംടി ചെയ്തത്.
പുരാണത്തേയും ‘പുരാവൃത്ത’ത്തെയും പുരുഷ / സവര്‍ണ്ണ പക്ഷത്തുനിന്നുകൊണ്ട് അപഭംഗപ്പെടുത്തുക (Disort) ആയിരുന്നു അദ്ദേഹം.

അത് സര്‍ഗ്ഗാത്മകതയുടെ ദുരുദ്ദേശ്യപരമായ ദുര്‍വ്യയം തന്നെയായിരുന്നു. അപകടകരമാംവിധം വിഷപൂരിതമായ കാല്‍പ്പനീക വിശുദ്ധിയുള്ള പ്രമേയ സന്ദര്‍ഭങ്ങളും ചലച്ചിത്രങ്ങളുമാണ് എം.ടി സൃഷ്ടിച്ചിട്ടുള്ളത്.

കാലമിത്രയും എഴുത്തച്ഛന്‍റെ വളര്‍ത്തുകിളിയായ ശാരികപ്പൈതലായി വേഷം മാറി മലയാളിയെ വഞ്ചിക്കുകയായിരുന്നു എംടിയുടെ വള്ളുവനാടന്‍ കാല്‍പ്പനീകപൈങ്കിളി. ഒരു പക്ഷെ ഇനിയുമത് തുടര്‍ന്നു പോയേക്കാം. അത്രമാത്രം വിധേയത്വം (Loyality) എംടിയുടെ കാല്‍പ്പനീകതയോട് മലയാളിക്കുണ്ട്. ഇനിയും അതില്‍ നിന്ന് ഒരു ലഹരിമുക്തി മലയാളിക്ക് സാദ്ധ്യമാണോ എന്നറിയില്ല, സാക്ഷാല്‍ എംടിക്കു പോലും അത് സാദ്ധ്യമാവാത്തിടത്തോളം കാലം എംടി തന്‍റെ കാല്‍പ്പനീക കഞചാവു ലേഹ്യം ചെറിയ ഉരുളയാക്കി ഊട്ടി വളര്‍ത്തിയ മലയാളിക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല. (അവസാനിച്ചു).
[ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ വിഷയത്തില്‍ ഊന്നി സംസാരിക്കൂ. ഇത്തരം എഴുത്തുകളെ നമ്മള്‍ തള്ളിക്കളയേണ്ടതുണ്ടോ...??]

പ്രതീക്ഷിക്കുക....... ശ്രീനിവാസന്‍റെ തിരക്കഥയിലെ നായിക- നായക കഥാപാ‍ത്രങ്ങളുടെ ചരിത്ര പരമായ ദൌത്യം എന്തായിരുന്നു.?
എഴുതിയത് : രാജു ഇരിങ്ങല്‍

Saturday, July 05, 2008

ഭാഗം - 2 : എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു

(ഒന്നാംഭാഗം: എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു http://komath-iringal.blogspot.com/2008/07/blog-post.html)
തുടര്‍ച്ച...)



എം. ടി തിരക്കഥയെഴുതിയ ‘വൈശാലി’ എന്ന ഭരതന്‍ ചിത്രം ‘നഖക്ഷതങ്ങളു’ടെ പ്രമേയത്തെ പുരാണ പശ്ചാത്തലത്തില്‍ വിളമ്പിവെച്ച വിഭവ സമൃദ്ധമായ ഉടല്‍ വിരുന്നാക്കി മാറ്റുകയായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഋശ്യശൃംഗന്‍ എന്ന മുനികുമാരന്‍റേയും വേശ്യാവൃത്തിയിലേക്കും പിച്ചവെയ്ക്കുന്ന കാതരയായ യുവസുന്ദരി (വൈശാലി) യുടേയും സ്ഥാനത്ത് ‘ നഖക്ഷതങ്ങളി’ലെ നായികാ നായകന്‍ മാരെ സങ്കല്പിക്കാന്‍ വളരെ എളുപ്പം സാധിക്കും. നിബിഡവനാന്തരം ഒരുക്കുന്ന വിജനതയും ആദ്യമായി സ്ത്രീ സംഗമറിയുന്ന നായകനും അനാഘ്രാത വിശുദ്ധയും നാമമാത്ര വല്‍ക്കലധാരിണിയുമായ നായികയുടെ ഉടലഴകും (ഉടലളവും) തുറന്നിടുന്ന ദൃശ്യചാരുതകള്‍ രോമാഞ്ചകാരിയായ ഒരനുഭവം തന്നെ!!. ആ രോമാഞ്ചം ഏറ്റുവാങ്ങിയവരായിരുന്നു ആ തലമുറയിലെ ഒട്ടുമിക്ക മലയാളി പ്രേക്ഷകരും.

‘കഞ്ചബാണന്‍റെ ദൂതി’യായ (ഓ. എന്‍. ആ ചിത്രത്തിലെഴുതിയ ഗാനത്തിലെ ഒരു വിശേഷണം) നായികയെ പ്രേക്ഷകരുടേ കാമസന്തര്‍പ്പണത്തിന് വേണ്ടിയാണ് എം. ടിയും ഭരതനും കൂടി പുരാണത്തില്‍ പുത്തന്‍ പ്രേക്ഷകരുടെ ഇടയിലേക്ക് ഇറക്കികൊണ്ടുവരുന്നത്. താപസരല്ലാത്ത ആ തരള ഹൃദയര്‍‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകി മറിയുകയും ചെയ്തു.


പെരുന്തച്ചന്‍ എന്ന (അ) ബ്രഹ്മണന്‍

പെരുന്തച്ചനി’ലെ അച്ഛനും മകനും തമ്പുരാട്ടിമാരായ അമ്മയേയും മകളേയും കാമിക്കുന്നവരാണ്. തലമുറവിടവ് ഇങ്ങനെയും ആവിഷ്കരിക്കാം! അതിലും വലിയ കടുംകൈ പെരുന്തച്ചനിലെ കീഴാള - അവര്‍ണ്ണ മുഖച്ഛായ മായ്ച്ച് കളഞ്ഞ് എം.ടി പാവം തച്ചനെയും സവര്‍ണ്ണവല്‍ക്കരിച്ചു എന്നതാണ് ‘കൌശീകീയം’ ഉദ്ധരിച്ച് എതിരാളിയെ നിഷ്പ്രഭനാക്കുകയും സ്വയംവരദുര്‍ഗ്ഗയുടെ രൂപ സാദൃശ്യം അന്വേഷിച്ച് കെട്ടിലമ്മയുടെ കിടപ്പറവാതില്‍ വരെ ചെല്ലുകയും (വടക്കന്‍ വീരഗാഥയിലെ ചന്തുവിനൊപ്പോലെയെന്ന് വേണമെങ്കില്‍ പറയാം) ആത്മാഹുതി നടത്തുന്നതിനു തൊട്ടുമുന്‍പ് പോലും പര്‍വ്വതസ്തനമണ്ഡിതയും സമുദ്രവസനയുമായ ഭൂമാതാവിനെ വണങ്ങിക്കൊണ്ട് ‘സംസ്കൃത ശ്ലോകാതുര’ (ശോകാതുരനല്ല) നാവുകയും ചെയ്യുന്ന പെരുന്തച്ചന്‍, ബ്രഹ്മണകഥാപാത്രങ്ങളേക്കാള്‍ ബ്രഹ്മണ്യമുള്ള ഒരാളായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാമ്പറ്റ ഉണ്ണി (നെടുമുടി വേണു) മായുള്ള സൌഹൃദം തച്ചന്‍റെ സവര്‍ണ്ണതയ്ക്ക് പരോക്ഷ ന്യായീകരണമാവുന്നത് കാണാം.

തിലകന്‍ ആത്മാവ് കൊടുത്ത് അഭിനയിച്ച് പൊലിപ്പിച്ച തച്ചന്‍റെ സഹോദരനായി (ബാബു നമ്പൂതിരി) പാക്കനാരോ ചാത്തനോ - എന്തിന് നാറാണത്ത് ഭ്രാന്തനോ - അല്ല ചിത്രത്തില്‍ കടന്നു വരുന്നത്! പറയിപെറ്റ പന്തിരുകുലത്തില്‍ നിന്ന് അടര്‍ത്തി മാറ്റുകയാണ് എം. ടി പെരുന്തച്ചനെ. പന്തിരുകുലത്തിലെ തച്ചന്‍റെ അവര്‍ണ്ണ സഹോദരങ്ങളാരും ചിത്രത്തില്‍ മുഖം കാണിക്കുന്നതുമില്ല തച്ചനും അവര്‍ണ്ണ മുഖം നഷ്ടമാവുന്നു. തച്ചന്‍ ഒരു പാതി ബ്രാഹ്മണനും പാതിദൈവവുമായി വിഹരിക്കുന്ന സുവര്‍ണ്ണ ലോകത്തു നിന്ന് അവര്‍ണ്ണരായ കൂടെ പ്പിറപ്പുകളെ ഒന്നാകെ എം. ടി ‘ഗളഹസ്തം’ ചെയ്തിരിക്കുന്നു. അഥവാ ചിത്രത്തില്‍ പടിക്കുപുറത്താണ് അവരുടെ സ്ഥാനം. ആ വലിയ ‘തച്ചന്‍’ എന്ന് എം.ടിയുടെ പെരുന്തച്ചന്‍ ദൈവത്തെ സംബോധന ചെയ്യുന്ന സന്ദര്‍ഭം സിനിമയിലുണ്ട്.

അതുണര്‍ത്തുന്ന സാംസ്കാരിക വിവക്ഷകളെ, ചലച്ചിത്രത്തെയൊന്നാകെ ഭരിക്കുന്ന സമത്വഭാവനയും അവര്‍ണ്ണ കലാപമായും മറ്റാനുള്ള ബാദ്ധ്യതയില്‍ നിന്ന് എം.ടി തന്ത്രപൂര്‍വ്വം തലയൂരുന്നത് ചിത്രത്തില്‍ കാണാം. ഭൂനിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം നിലവില്‍ വന്ന ആധുനീക കേരളത്തില്‍ സവര്‍ണ്ണര്‍ അനുഭവിക്കുന്ന ദാരിദ്ര ദു:ഖത്തെപ്പറ്റി വിലപിക്കുന്ന കഥാപാത്രങ്ങള്‍ (സംവരണ വിരുദ്ധരും ജനാധിപത്യ വിരുദ്ധരും കൂടിയാണവര്‍) പല എം.ടി ചിത്രങ്ങളിലും ഉണ്ട്. സവര്‍ണ്ണ ദാരിദ്രത്തിന് കാരണം ഫ്യൂഡലിസത്തിന്‍റെ പതനമണെന്നും സവര്‍ണ്ണ ദാരിദ്രമാണ് മഹാദാരിദ്ര്യമെന്നും ഈ കഥാപാത്രങ്ങള്‍ അടഞ്ഞു തുറന്നും പ്രഖ്യാപിക്കുകയാണ്. (ഇത്തരം ചിലരെ ടി. ദാമോദരന്‍റെ സിനിമകളിലും കാണാം) തന്‍റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയെ എം.ടി പുരാവൃത്തഘടനയുള്ള പെരുന്തച്ചന്‍റെ ഭൂതകാലത്തിലേക്ക് പ്രക്ഷേപിക്കുകയായിരുന്നു. അങ്ങിനെയാണ് സവര്‍ണ്ണ മുഖച്ഛായയുള്ള തന്‍റെ വംശത്തില്‍ നിന്ന് കുലത്തില്‍ നിന്നും അറുത്തുമാറ്റപ്പെട്ട, തച്ചു ശാസ്ത്ര വിശാരദനായ പെരുന്തച്ചന്‍ എന്ന നപുംസക വ്യക്തിത്വമുള്ള കഥാപാത്രത്തെ എം. ടി സൃഷ്ടിച്ചത്.

ഇരട്ട മുഖമുള്ള പുരുഷന്‍ മാരും മുഖം നഷ്ടപ്പെടുന്ന സ്ത്രീകളും

വാരണാസി’ എന്ന നോവലിലെ സുധാകരന്‍ എന്ന നായകന്‍ വെള്ളിത്തിരയില്‍ എം.ടി സൃഷ്ടിച്ച പുരുഷകഥാപാത്രങ്ങളുടെ ആകെത്തുകയാണെന്നും പറയാം. ശരിക്കുമൊരു പെണ്‍ വേട്ടക്കാരനായ സുധാകരനെ സ്ത്രീകളാല്‍ വേട്ടയാടപ്പെടുന്ന നിരപരാധിയുടെ വേഷം കെട്ടീക്കാന്‍ എം. ടി യുടെ ഏകപക്ഷീയമാ‍യ പുരുഷ ബോധത്തിന് വളരെ എളുപ്പം സാധിച്ചു!.


‘പഞ്ചാഗ്നി’ യിലെ നക്സലൈറ്റ് നായിക പോലും പുരുഷ സ്പര്‍ശത്താ‍ല്‍ (റഷീദ് - മോഹന്‍ ലാല്‍) നറു വെണ്ണ പോലെ ഉരുകുന്നു. ‘ ആരണ്യകം’ എന്ന സിനിമ ഒരു നക്സലൈറ്റ് പുരാവൃത്തമായും വെറുമൊരു പൈങ്കിളീക്കഥയായും (ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവെച്ചില്ലേ ഞാന്‍, തനിച്ചിരിക്കാന്‍ കഥപറയാന്‍ കളിപറയാന്‍ കിളിമകള്‍ വന്നില്ലേ’ എന്ന് പാടി ഊയലാടുന്ന പൈങ്കിളി നായികയോടൊപ്പം അതേ കാട്ടില്‍ ഒളിച്ചിരിക്കുകയും - ഒളിവില്‍ പാര്‍ക്കുകയും എന്നു പാഠാന്തരം - അവളോട് കഥ പറയുകയും കളിപറയുകയും മൊക്കെ ചെയ്യുകയും ചെയ്യുന്ന നക്സലൈറ്റാണല്ലോ ഈ ചിത്രത്തിലെ നായകന്‍). നക്സലിസത്തോടുള്ള ഫ്യൂഡല്‍ ഭയത്തിന്‍റെ തിരരൂപമായും മാറി. നക്സലിസത്തോടുള്ള എം.ടിയുടെ ഫ്യൂഡല്‍ ഭയം ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയുടെ മറുപുറമാകുന്നത് നക്സലിസത്തെ മെലോഡ്രാമകളാക്കി അവതരിപ്പിക്കുന്ന ‘ആരണ്യക’ ത്തിലും പഞ്ചാഗ്നിയിലും കാണാം. ഇതിന്‍റെ മറ്റൊരു മുഖമാണ് ‘ഒരു വടക്കന്‍ വീരഗാഥ’യില്‍.

‘ഒരു വടക്കന്‍ വീരഗാഥ’ യിലെ ചന്തു ഒരു ദുരന്ത/ വീരനായകനാവുന്നത് വടക്കന്‍ പാട്ടിലെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയുടെ പെണ്‍ബുദ്ധിയെ പുലഭ്യം പറഞ്ഞിട്ടു കൂടിയാണ്. ചന്തുവിന്‍റെ ചാപല്യങ്ങളെ വെള്ളപൂശുന്നതിനു വേണ്ടി, സ്ത്രീയുടെ പ്രത്യുല്‍പ്പന്നമതിത്വത്തെയും പ്രായോഗിക ബുദ്ധിയേയും സ്വയം നിര്‍ണ്ണയാവകാശത്തേയും തന്‍പോരിമയേയും എംടി വിശ്വാസവഞ്ചനയുടെയും അവസരവാദപരതയുടേയും വേഷം കെട്ടിക്കുന്നു. പഴയ നായര്‍ത്തറവടുകളിലെ സംബന്ധവ്യവസ്ഥയോടുള്ള എംടിയുടെ പുരുഷാധിപത്യപരമായ കലഹമായിരുന്നു ചന്തുവിന്‍റെ പാത്ര സൃഷ്ടി.

വി.ടിയും അന്തര്‍ജ്ജനവും വിമോചനപ്രതീകമായി അവതരിപ്പിച്ച കുറിയേടത്ത് താത്രിയും ‘പരിണയം’ എന്ന എം. ടി ചിത്രത്തില്‍ എളുപ്പം വാടിപ്പോവുന്ന പെണ്‍കൊടിയായി ഭാവം പകരുന്നു. ഫ്യൂഡലിസത്തിന്‍റെ ജീര്‍ണ്ണോന്മുഖമായ സ്ത്രി വിരുദ്ധതയെ കൊണ്ടാടാനും അതിലെ സ്ത്രീ വിരുദ്ധതയെ സ്വയം നിര്‍ണ്ണയാവകാശത്തെ അപഹസിക്കാനുമാണ് എംടി ഇവിടെ പരാമര്‍ശിച്ച രണ്ടു ചിത്രങ്ങളിലും താല്പര്യപ്പെടുന്നത്.


ഈ ഉഭയമന:സ്ഥിതിയാണ് എം.ടിയുടെ തീര്‍ത്ഥാടനത്തിലെ കരുണന്‍ മാഷ് എന്ന കഥാപാത്രത്തിന്‍റെ പിറവിക്ക് പിന്നില്‍. ആസ്തമ മൂര്‍ച്ഛിച്ചു പിടഞ്ഞുണരുന്ന സീനില്‍ തന്‍റെ ഭാര്യയെയാണ് കുടജാദ്രിയിലേക്ക് കൂടെപ്പോന്ന പഴയ വിനീത ശിഷ്യ വിനോദിനിയെയല്ല ‘പാവം മാഷ്’ വിളിച്ചു കേഴുന്നത്. ഇത് തികച്ചുമൊരു മദ്ധ്യവര്‍ഗ്ഗ മലയാളിനായകന്‍റെ പുരുഷവിലാപമാണ്. ഇതു വഴി എം.ടി കരുണന്‍ മാഷ് എന്ന സദാചാരനിഷ്ഠനും ലോലഹൃദയനുമായ സ്കൂള്‍ മാഷിന്‍റെ മുഖം രക്ഷിക്കുന്നു. മുഖം നഷ്ടപ്പെടുന്നത് മാഷുടെ പ്രീയ ശിഷ്യ വിനോദിനിക്കാണ്. ഒരു ഫ്യൂഡല്‍ തറവാട്ടിലെ ഓമനപുത്രിയായ വിനോദിനിയുടെ വര്‍ത്തമാനാവസ്ഥയെ ഫ്യൂഡലിസത്തിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട പതിവു നൊസ്റ്റാള്‍ജിയയുടെ പുളീച്ചു തേട്ടലായി അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തില്‍. ഫ്യൂഡലിസത്തില്‍ നിന്നും മദ്ധ്യവര്‍ഗ്ഗ കുടുംബ ഘടനയുടെ സദാചാര വ്യവസ്ഥയില്‍ നിന്നും ഒരേസമയം പുറത്താകുന്ന വിനോദിനി അതോടെ വഴിയാധാരമായി മാറുന്ന കിടിലന്‍ ഷോട്ടോടുകൂടിയാണ് ‘തീര്‍ത്ഥാടനം’ അവസാനിക്കുന്നത്. ശാന്തം!! പാവം!! (തുടരും...)





Tuesday, July 01, 2008

എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു

എം ടിയും എര്‍ത്ത് ആര്‍ട്ടും

എം. ടിയും എര്‍ത്ത് ആര്‍ട്ടും തമ്മിലെന്ത്? അമ്പരക്കേണ്ട. വിശദീകരിക്കാം. ഒരു മലയേയോ ഒരു ഭൂവിഭാഗത്തേയോ ഒന്നാകെ ഒരു കരിമ്പടത്തുണിയില്‍ പൊതിഞ്ഞു വച്ചാലും അത് എര്‍ത്ത് ആര്‍ട്ട് ആകും. പ്രതിഷ്ഠാപനകല (Installation) യുടെ അവാന്തര വിഭാഗമാണ് എര്‍ത്ത് ആര്‍ട്ട്. പ്രകൃതിയേയും ഭൂവിഭാഗങ്ങളേയും നേരിട്ട് കലാവസ്തുവാക്കുന്ന സവിശേഷമായ പരിചരണ രീതിയാണത്. ഇത് തന്നെയാണ് എം. ടി വാസുദേവന്‍ നായരും എര്‍ത്ത് ആര്‍ട്ടും തമ്മിലുള്ള ബന്ധം എം. ടി. മലയാള സിനിമയിലേക്കും സാഹിത്യത്തിലേക്കും പരോക്ഷമായി ഒരു എര്‍ത്ത് ആര്‍ട്ട് കൊണ്ടു വന്നിരുന്നു. അദ്ദേഹം തന്‍റെ ജന്മ ദേശം ഉള്‍പ്പെടുന്ന വള്ളുവനാടിന്‍റെ സാംസ്കാരിക ഭൂമിശാസ്ത്രത്തെ ആഖ്യാനകലയുടെ കരിമ്പടപ്പുതപ്പിനുള്ളിലാക്കുകയും അതു വഴി എര്‍ത്ത് ആര്‍ട്ട് എന്ന കാലാസങ്കേതത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആ ഭൂവിഭാഗത്തെതന്നെ ഒരു കലാസൃഷ്ടിയാക്കി മാറ്റുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ നിരുപദ്രവകരമായ കലാപ്രവര്‍ത്തനമാണ് ഇതെന്ന് തോന്നാം. വേണമെങ്കില്‍ ഫോക്നറുടെ യോക്നാപാട്ടോഫയുമായും ഹാര്‍ഡിയുടേ വെസ്സെക്സുമായും വേര്‍ഡ്സ്വര്‍ത്തിന്‍റെ ലേക്ക് ഡിസ്ട്രിക്ടുമായും അതിനെ തുലനം ചെയ്ത് ആത്മസായൂജ്യമടയുകയുമാവാം.


പക്ഷെ വസ്തുത നേരെ മറികാണ്. എം.ടി കേരളത്തിന്‍റെ സാംസ്കാരിക ഭൂപടത്തെ വള്ളുവനാടന്‍ സവര്‍ണ്ണ സംസ്കാരിക ഭൂപടത്തെ വള്ളുവനാടന്‍ സവര്‍ണ്ണ സംസ്കാരത്തിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു. കേരള സംസ്കാരമെന്നാല്‍ വള്ളുവനാടന്‍ സവര്‍ണ്ണതയാണെന്നും അവര്‍ സംസാരിക്കുന്നതാണ് നല്ല മലയാളമെന്നും നാലുകെട്ടുകളുടെ ഫ്യൂഡല്‍ ലോകമാണ് കേരളീയ കുടുംബങ്ങളുടെ ശരിപ്പകര്‍പ്പ് എന്നും എം. ടി മലയാളിയെ പറഞ്ഞു പഠിപ്പിച്ചു എന്നല്ല, പറഞ്ഞു ഫലിപ്പിച്ചു എന്നു വേണം പറയാന്‍. കേരളത്തിലെ ഇതര ഭൂവിഭാഗങ്ങളും അവിടത്തെ മനുഷ്യരും അവരുടെ സംസ്കാരവും അവരുടെ ഭാഷയും അതു വഴി തമസ്കരിക്കപ്പെട്ടു. എം. ടി കേരളത്തിന്‍റെസാംസ്കാരിക ഭൂപ്രകൃതിക്ക് മേല്‍ മറവിയുടെ ഒരു കരിമ്പുതപ്പ് വലിച്ചിട്ടുവെന്ന് വേണമെങ്കില്‍ പറയാം.

നിളാ നദി അങ്ങിനെ കേരളീയര്‍ക്ക് ഒരു സാംസ്കാരിക വികാരമായും വള്ളുവനാടന്‍ മലയാളം കേട്ടാല്‍ രോമാഞ്ചമുണ്ടാകുന്ന (പൈം) കിളിക്കൊഞ്ചലായും നാലുകെട്ടുകള്‍ സാംസ്കാരിക ചിഹനങ്ങളായും മാറി. കേരളീയത, കേരളീയ സംസ്കാരം ഇവയുടെ നനാര്‍ത്ഥ സമ്പന്നമായ പഞ്ചവര്‍ണ്ണചിറകരിഞ്ഞ് അതിനെ എം. ടി വള്ളുവനാടിന്‍റെ പരിമിതമായ ചട്ടക്കൂട്ടിനുള്ളിലൊതുക്കുകയായിരുന്നു. കൂട്ടിലടച്ച തത്തയെപ്പോലെ അത് വള്ളുവനാടന്‍ മലയാളം മാത്രം മൊഴിഞ്ഞു. കാച്ചെണ്ണയുടേയും മുല്ലപ്പൂവിന്‍റെയും വാസനാസോപ്പിന്‍റേയും നറുമണമുള്ള നായികമാര്‍ അങ്ങിനെ നമ്മുടെ സ്വപ്നസുന്ദരിമാരായും മാറി.

ചെറിയ മനുഷ്യരും ചെറിയ ലോകവും

പ്രണയിക്കുന്നത് നഷ്ടപ്പെടാനോ നഷ്ടപ്പെടുത്താനോ വേണ്ടി മാത്രമാണെന്നും ജീവിതം ഉല്‍ക്കര്‍ഷേച്ഛുവിന്‍റെ പടയോട്ടമാണെന്നും എം. ടിയുടെ നായകന്‍മാര്‍ നമ്മെ പഠിപ്പിച്ചു. സ്വന്തം മനസ്സിന്‍റെ ഇരുളടഞ്ഞ കാമനാ പ്രപഞ്ചത്തില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാത്തവരും ആത്മവ്രണങ്ങളില്‍ നിന്നൊഴുകുന്ന ചോരകൊണ്ട് കൈയ്യൊപ്പിടുന്നവരുമായിരുന്നു അവര്‍. ‍.

എം. ടി തിരക്കഥയെഴുതിയ ‘ഉയരങ്ങളില്‍’ എന്ന ചലച്ചിത്രത്തിലെ ജയരാജന്‍ (മോഹന്‍ ലാല്‍) ഈ ഉല്‍ക്കര്‍ഷേച്ഛുവിന്‍റെ പൂര്‍ണ്ണാവതാരമായിരുന്നു. എം. ടിയുടെ സിനിമകളില്‍ നായകന്‍മാര്‍ - അയാള്‍ സാഹിത്യകാരനോ ബിസ്സിനസ്സുകാരനോ ബ്യൂറോക്രാറ്റോ ആരു തന്നെ ആയാലും ഹൃദയത്തില്‍ വ്രണിതമായ പ്രണയ മുദ്ര വഹിക്കുന്നയാളും ദാമ്പത്യ ഛിദ്രം അനുഭവിക്കുന്നയാളും എല്ലാം നേടിയിട്ടും ഒന്നും നേടിയിട്ടില്ലെന്ന്, ഭൂതാതുരയോടെ വിലപിക്കുന്നയാളും നാടകീയതയും കാല്പനീക ഭംഗിയും തികഞ്ഞ ‘കിടിലന്‍‘ ഡയലോഗുകള്‍ പറഞ്ഞ് സഹാനുഭൂതിയും കൈയടിയും ഒരുമിച്ച് നേടുന്നവനുമാണ്. എം. ടിയുടെ റെട്ടറിക്ക് സാധാരണക്കാരായ കഥാപാത്രങ്ങളുടെ ചെറിയ വായില്‍ പോലും വലിയ നെടുങ്കന്‍ ഡയലോഗുകള്‍ തിരുകുന്നു.

ആത്മ വ്രണങ്ങള്‍ ഒളിപ്പിക്കാന്‍ വേണ്ടി വലിപ്പം ഭാവിക്കുന്ന ചെറിയ മനുഷ്യരുടെ ചെറിയ ലോകമാണത്. അവര്‍ക്കെല്ലാം ഒരേ എം.ടീയന്‍ മുഖച്ഛയയാണ്. (ഒരേ പലര്‍ എന്ന് എംടിയുടെ കഥാപാത്രങ്ങളെ വിവരിച്ചാല്‍ തെറ്റില്ല. ‘ ആള്‍ക്കൂട്ടത്തില്‍ തനിയെ ‘യിലും ‘സുകൃത’ത്തിലും നായകര്‍ ഇരട്ടപെറ്റ സഹോദരങ്ങളെ പോലെ പെരുമാറുന്നതിന് കാരണമിതാണ്.

കാമനാവിനിമയവും കാല്‍പ്പനികതയും

അസംതൃപ്തമായ രതി കാമനകളുമായി കൂട്ടിലടച്ച വന്യമൃഗത്തെപ്പോലെ ഉഴറി നടക്കുന്ന കൌമാരക്കാരേയും ചെറുപ്പക്കാരേയും വൃദ്ധരേയും എം.ടി യുടെ സിനിമകളില്‍ കാണാം. കാമനകളെ കാല്‍പ്പനീകവല്‍ക്കരിക്കുകയായിരുന്നു എം. ടി ചലച്ചിത്രങ്ങള്‍. അവയിലെ കാമനാവിനിമയത്തിനുള്ള തുറന്ന സാധ്യതകള്‍ അവയെ എളുപ്പം ജനപ്രീയമാക്കി. കൌമാരക്കാരന്‍റെ വെറിപിടിച്ച കാമം എം.ടി തൂലികത്തുമ്പിലൂടെ വാര്‍ന്നു വീണപ്പോള്‍ ‘വേനല്‍ക്കിനാവുകളായി’ (സംവിധാനം: സേതുമാധവന്‍) മാറി. സ്വന്തം തിരക്കഥയില്‍ എം. ടി സംവിധാനം ചെയ്ത ‘കടവ്’ എന്ന ചിത്രത്തിലെ കൌമാരനായകന്‍റെ സാധനാരതിയെ നായികപ്പെണ്‍കുട്ടിയുറ്റെ കാലില്‍ നിന്ന് അഴിഞ്ഞു പോയ വെള്ളിപ്പാദസരവുമായി അവനെ നഗരത്തെരുവുകള്‍ തോറും അലഞ്ഞു തിരിയുന്ന മൂപ്പെത്താത്ത കാല്‍പ്പനീകനാക്കി മാറ്റി. ‘സുകൃത’ ത്തില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച കഥപാത്രം, യുവാവിന്‍റെ കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിയതിനു ശേഷമുള്ള കാമനാ സന്തര്‍പ്പണത്തെയും ‘തീര്‍ത്ഥാടന’ത്തിലെ കരുണന്‍ മാഷ് അതേ ചെറുപ്പക്കാരന്‍റെ വൃദ്ധാവതാരത്തെയും വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയായിരുന്നു. കൌമാര-യൌവ്വന വാര്‍ദ്ധക്യങ്ങളിലെ കാമനാവിനിമയത്തിന്‍റെ ചാലകശരീരങ്ങളായി ഈ ചിത്രങ്ങളിലെ നായക - ഉപനായക ഗാത്രങ്ങള്‍ മാറുന്നു.

എം. ടിയുടെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളില്‍ ഒന്നായ ‘നഖക്ഷതങ്ങളു’ടെ വിജയ രഹസ്യം അതിലെ ഗുപത ലൈംഗീകതയായിരുന്നു. വള്ളുവനാടന്‍ കൌമാര ലൈംഗീകതയുടെ നിളയില്‍ നീരാടാനും നീന്തിത്തുടിക്കാനും മലയാളിക്ക് എം.ടി ഹരിഹരന്‍ (ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെ) ഒരുക്കിയ സുവര്‍ണ്ണാവസരമായിരുന്നു. അത്. മോനിഷ എന്ന മുഖശ്രീയും നിഷ്കളങ്കഭാവമുള്ള കൌമാരക്കാരിയെ വള്ളുവനാടന്‍ ഗ്രാമീണശാലീനതയുടെ ഇറുകിയ പുറം കുപ്പായം അണിയിച്ച് ഒരു നാടന്‍ ശകുന്തളയായി വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു എം. ടിയും ഹരിഹരനും.

മരവുരിയെയല്ല, അനുദിനം വളര്‍ന്ന് വലുതായി വരുന്ന നിന്‍റെ മാറിടത്തെയാണ് കുറ്റപ്പെടുത്തെണ്ടതെന്ന് പുളകിതയാകുന്ന ഒരു തോഴി, ഈ നാടന്‍ ശകുന്തളയ്ക്ക് അകമ്പടി സേവിക്കുന്നില്ല. പകരം ചിത്രത്തില്‍ നാഷണല്‍ അവാര്‍ഡിന് അര്‍ഹമായ സ്വാഭാവികാഭിനയം കാഴ്ചവച്ച മോനിഷ എന്ന സാമാന്യത്തിലധികമായ ശരീര പുഷ്ടിയുള്ള കൌമാരക്കാരിയെ ഇറുകിയ വള്ളുവനാടന്‍ ശാലീന വേഷത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന ഒരു സുഭഗ ഗാത്രമായി കുടിയിരുത്തിയതേയുള്ളൂ. എം. ടിയും ഹരിഹരനും ആദ്യ നോട്ടത്തില്‍ പരിപൂര്‍ണ്ണ നിഷ്കളങ്കവും അന്തിമ വിശകലനത്തില്‍ അങ്ങേയറ്റം അപകടകരവുമാണ് ‘നഖക്ഷതങ്ങളി’ലെ കണ്ണിമാങ്ങാപ്രേമം.

ഇളം മുയലിന്‍റെ തരുണമാംസത്തില്‍ കൊതിപെരുത്ത കിഴവന്‍ ചെന്നായയുടെ വേട്ടക്കണ്ണുകള്‍ കൊണ്ടാണ് ലൈംഗീക വിശപ്പ് നിറഞ്ഞ മലയാള മനസ്സ് ഈ ടിനേജ് ലൌ സ്റ്റോറി ആസ്വദിച്ചത്. അതൊരു റോമിയോ -ജൂലിയറ്റ് കഥയായില്ല. തിരക്കഥാകൃത്തിന്‍ റെ ലക്ഷ്യം അതൊന്നുമായിരുന്നില്ല. കൌമാര ലൈംഗീകത തക്ഷകരൂപിയാ‍യ മാമ്പഴപ്പുഴുവിനെ പോലെ ഈ ചിത്രത്തിലെ നായികാ നായകന്‍മാരുടെ മേദുര ഗാത്രങ്ങള്‍ക്കുള്ളില്‍ പതിയിരിക്കുന്നു. തക്കം പാര്‍ത്തിരുന്ന് അത് പ്രേക്ഷകനെ ദംശിക്കുകയും ചെയ്യുന്നു. ഈ വള്ളുവനാടന്‍ സിന്‍ഡ്രല്ലയുടെ കാമുകന്‍ ഒരു രാജകുമാരനൊന്നും അല്ലെങ്കിലും ഉല്‍ക്കര്‍ഷേച്ഛയെ ധര്‍മ്മ സങ്കടങ്ങളുടെ ഉടുപ്പണീയിക്കുന്നതില്‍ വിരുതനായ ആ പതിവു നായകന്‍റെ ദുര്‍ബ്ബലമായ മറ്റൊരു പകര്‍പ്പ് തന്നെയാണ് അയാളും. അയാളുടെ സന്തത സഹചാരിയായ ആ കുരങ്ങച്ചാരുണ്ടല്ലോ, അത് കൌമാര ലൈംഗീകതയുടെ അമര്‍ത്തിവച്ച ഇക്കിളികളെ അതിന്‍റേ സമസ്ത ചാപല്യത്തോടും കൂടു പ്രതീ‍ക വത്ക്കരിക്കുകയാണ ചെയ്യുന്നത്. (തുടരും......!!)

Thursday, February 14, 2008

നതാലിയ പെട്രോസ്കിയുടെ ജ്യോതിശാസ്ത്ര രഹസ്യങ്ങള്‍




ഒരു മാളത്തില്‍ കൈയ്യിട്ട്‌ "ഞണ്ടൊന്നുമില്ലല്ലോടാ.. ഒരു പാമ്പെങ്കിലും കൊത്തി മുറിവേല്‍പിക്കുമെന്ന്‌ പ്രതീക്ഷിച്ചു.ദേ.. നിന്റെ കാലിലൊരു ഞണ്ടിറുക്കിയതിന്റെ ചോര ഒലിക്കുന്നു. വേദനപോലും നീ അറിഞ്ഞില്ലെന്നോ.. .." പാറയില്‍ തലയിട്ടടിക്കുന്ന കടല്‍ വെള്ളത്തിന്റെ ഉപ്പായിരിക്കണം വേദന മരവിച്ച്‌ നിര്‍ത്തിയത്‌."കുഞ്ഞു മത്സ്യങ്ങള്‍ക്ക്‌ നിന്റെ ജീവരക്തത്തെ അത്രക്കങ്ങ്‌ ഇഷടപ്പെടുമോടാ".. നീയൊരു സ്പിരിറ്റ്‌ ബാരലല്ലേ........ നതാലിയ പെട്രോസ്കി നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരിന്നു.

കടല്‍ക്കരയില്‍ ചൂണ്ടയിടുകായിരുന്നു നതാലിയ പെട്രോസ്കിയുമൊത്ത്‌.
നിറമുള്ള റഷ്യന്‍ സുന്ദരി. കണ്ണുകളില്‍ ഇന്ദ്രനീല തിളക്കമുള്ളവള്‍. രാശിചക്രങ്ങളും രാഹുവും കേതും പിന്നെ ശനിവലയത്തെ ഉള്ളില്‍ കൊണ്ട്‌ നടക്കുന്നവള്‍.
നക്ഷത്രങ്ങളെ കളിക്കൂട്ടുകാരാക്കിയവള്‍. ഇപ്പോഴും അവളെനിക്കൊരു അത്ഭുതമാണ്. സൗരയൂഥത്തിലെ തിരിച്ചറിയാനാവാത്ത ഏതോ ഒരു നക്ഷത്രം പോലെ !!

പായലുണങ്ങിയ പാലത്തിന്റെ പടികളില്‍ ഇടയ്ക്കൊക്കെ മത്സ്യകന്യക രാത്രികാലങ്ങളില്‍ വന്നിരിക്കാറുണ്ടെന്നും, ഒരു പക്ഷെ രാജകുമാരനെ കാത്ത്‌ കാത്ത്‌ കാണാതെ തിരിച്ച്‌ പോകാറുണ്ടെന്നും. ഒരു നുണക്കഥയായ്‌ നതാലിയയോട്‌ പറയുമ്പോള്‍ അവളില്‍ ഒരു കൗതുകം ജനിപ്പിക്കണമെന്നേ വിചാരിക്കാറുള്ളൂ.

കഥകളുടെ ഒരു നഗരമാണിതെന്നും. മാന്ത്രിക കോട്ടകളും, മാന്ത്രിക ബന്ധനത്തില്‍ നിന്ന്‌ രക്ഷപ്പെട്ട യക്ഷികളുടേയും ഗന്ധര്‍വ്വന്‍ മാരുടേയും കഥകള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി ആഘോഷമാക്കുമ്പോള്‍ എല്ലാമൊന്നും അവള്‍ വിശ്വസിക്കില്ലെന്ന്‌ എനിക്ക്‌ തന്നെ അറിയാം. അപ്പോഴും അവള്‍ പറയും

" എന്നിട്ട്‌ എന്നിട്ട്‌?"

കടല്‍വെള്ളം കണ്ണില്‍ ചീറ്റിത്തെറിപ്പിച്ച പുതുവത്സര ദിനത്തിലെ ഒരു നിലവിളിയായാണ്‌ നതാലിയ പെട്രോത്സകി എന്നോടൊപ്പം കൂടിയത്‌. ആഘോഷത്തിമര്‍പ്പിലെ സംസ്കാരം മറക്കുന്ന ഇന്ത്യന്‍ യുവത്വം. വിദേശികളെ കാണുമ്പോള്‍ ആര്‍ത്തികാട്ടുന്ന കണ്ണുകള്‍. ഒരു കൂട്ടത്തിന്റെ ആക്രമണം. ചെറുത്തു നില്‍ക്കാന്‍ വഴികളില്ലാതെ അവള്‍ കുതറി. ഒരു ഉള്‍പ്രേരണയാലാണ്‍ ഞാനവിടെ എത്തിയത്‌. ടെറാക്കോട്ട ശില്‍പങ്ങളില്‍ പുതിയ ഭാവപ്പകര്‍ച്ച നല്‍കാന്‍ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുമ്പോഴാണ്‍ "ഇന്ത്യാഗേറ്റു" വരെ നടന്ന്‌ വരാം എന്ന ചിന്ത ഓളം കുത്തിയത്‌. അതൊരു രക്ഷകന്റെ കുപ്പായം തുന്നിത്തരുമെന്ന്‌ ഒരിക്കലും കരുതിയുമില്ല. മാധ്യമങ്ങളില്‍ പുതുവത്സാരാഘോഷങ്ങളിലെ നായകനായതും നതാലിയ പഴയ ജന്മബന്ധത്തിലെ കണ്ണിപോലെ പറ്റിച്ചേര്‍ന്ന്‌ ജീവനില്ലാത്ത ടെറക്കോട്ട ശില്‍പങ്ങള്‍ക്ക്‌ മിഴിവേകി. അവളപ്പോഴൊരു പക്ഷിത്തൂവല്‍ പോലെയായിരുന്നു.

രവിവര്‍മ്മ ആര്‍ട്ട്‌ ഗാലറിയില്‍ നിന്ന്‌ ഹംസവും ദമയന്തിയും കണ്ടിറങ്ങിയ അന്നു മുതലാണ്‌ നതാലിയ സാരിയുടുത്തു തുടങ്ങിയത്‌.
അവള്‍ക്ക്‌ ആകര്‍ഷകമായി തോന്നിയതേ ഇല്ല. എന്നിരുന്നാലും ഒരു അവകാശം പോലെ സിന്ദൂരവും കണ്മഷിയും, ചാന്തും അണിയാനവള്‍ പഠിച്ചു. ഇടയ്ക്ക്‌ ഹുക്ക വലിക്കുന്നത്‌ നിര്‍ത്തി മുറുക്കാനും താമ്പൂലവും ശീലമാക്കി. ക്രോഫര്‍ മാര്‍ക്കറ്റില്‍ നിന്ന്‌ പഴയ ഒരു പിത്തളക്കോളാമ്പി സ്വന്തമാക്കിയത്‌ അങ്ങിനെയാണ്‌.

"ദേ.. നിന്നെ കാണാനിപ്പോള്‍ ഒരു ചൈനീസ്‌ ഡോളിനെ പോലെയുണ്ട്‌.. ഒരു മ്യൂസിക്‌ കൂടി വച്ചു തന്നാല്‍ ചന്തിയിളക്കി നിനക്ക്‌ ആടാം ..പാടാം.. നല്ല ചന്തമായിരിക്കും"

അപ്പോഴൊക്കെ അവളുടെ ഒരു ചിരിയുണ്ട്‌ കണ്ണിലേക്ക്‌ നോക്കി. അടിച്ചു കയറുന്ന തിരകള്‍ പോലെ പത നുരഞ്ഞൊരു നോട്ടം.
അവളപ്പോള്‍ നോക്കുന്നത്‌ കടലിലേക്കാണോ.. കരയിലേക്കാണൊ.. അതൊ വെറിപിടിപ്പിക്കുന്ന തിരകളെണ്ണൂകയാണോ. !!

കൊഞ്ചി കൊഞ്ചിയുള്ള നതാലിയയുടെ സംസാരം ചിലപ്പോഴൊക്കെ എന്‍റെ സിരകളെ ചൂടുപിടിപ്പിക്കാറുണ്ട്‌.

"രാജ്‌ എന്ന്‌ നീട്ടി വിളിക്കുമ്പോള്‍ അവളുടെ സാമീപ്യം ..സമീപത്തെവിടെയോ ഒരു മാമ്പഴം പഴുത്ത്‌ നില്‍ക്കും പോലൊരു മണം. സുഗതമായ ഒരു കാറ്റ്‌......എന്റെ നീല നോട്ടങ്ങളില്‍ നതാലിയ അസ്വസ്ഥത പ്രകടിപ്പിക്കാറൊന്നുമില്ല. എങ്കിലും കൈത്തണ്ടയില്‍ വിരലമര്‍ത്തിക്കൊണ്ടവള്‍ പറയും

" നിന്റെ കണ്ണീലൊരു നീല തിമിംഗലം കൈകാലിട്ടടിക്കുന്നു.”

അതും പറഞ്ഞ്‌ കണ്ണിലേക്ക്‌ നോക്കി ഒന്ന്‌ ചിരിക്കും..

"ദേ.. തിമിംഗലം വാലിളക്കുന്നു."

ഒറ്റ ദിവസം കൊണ്ട്‌ ഒരു കാലത്തിന്റെ സൗഹൃദം ഏറ്റുവാങ്ങിയവരെപ്പോലെയാണ്‌ ഞങ്ങള്‍.

വൈകുന്നേരത്തെ നടത്തത്തിനിടയില്‍ രവിവര്‍മ്മ ആര്‍ട്ട്‌ ഗാലറിയുടെ പുറകില്‍ കസേരകള്‍ നീക്കിയിട്ട്‌ പലപ്പോഴും ഞങ്ങള്‍ സംസാരിക്കുന്നത്‌ ജ്യോതിഷത്തെ കുറിച്ചാണ്‌.
ആകാശത്തിലെ അനന്ത കോടി നക്ഷത്രങ്ങള്‍ അവളെ വാചാലയാക്കും.
ഓരോ നക്ഷത്രവും കുഞ്ഞു കുഞ്ഞു മിന്നാമിനുങ്ങുകളാണവള്‍ക്ക്‌.

" ഇത്‌ നോക്ക്‌ ഈ ഹംസത്തിന്റെ ഭാവി എന്തായിരുന്നെന്ന്‌ നിനക്ക്‌ പറയാമോ.."

നീളന്‍ വിരലുകളില്‍ ചായം തേക്കാത്ത നഖങ്ങള്‍ അപ്പോഴും എന്‍റെ കൈത്തണ്ടയില്‍ കുത്തി വേദനിപ്പിച്ചു കൊണ്ടാണ് നതാലിയ ചോദിക്കാറുള്ളത്‌.

മറ്റൊരിക്കല്‍ കടല്‍ പുറ്റില്‍ നിന്ന്‌ കിട്ടിയ നീളന്‍ ശംഖ്‌ കയ്യിലൊളിപ്പിച്ച്‌ റൂമിലെത്തിയപ്പോള്‍ അവള്‍ അഭിമുഖമായി നിന്ന്‌ ചോദിച്ചു.
" നിനക്ക്‌ എന്നെക്കാള്‍ കൂടുതല്‍ ജ്യോതിഷവും കൈനോട്ടവും പിന്നെ മുഖലക്ഷണം പറയാനും അറിയാലോ.. എല്ലാ കക്കകളും എല്ലാ ശംഖുകളും മരിച്ചു പോയവരുടെ ഓര്‍മ്മകളാണെന്ന്‌ നീ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്‌. ...
പറയൂ.... ഈ ശംഖ്‌ ആരുടെ അടയാളങ്ങള്‍ നല്‍കുന്നു. ..
നിനക്കെന്തെങ്കിലും പറയാന്‍ തോന്നുന്നുവോ.."

മണലില്‍ പൊതിഞ്ഞ വെളുത്ത വരകളുള്ള കറുത്ത ശംഖിലേക്ക്‌ നോക്കി ഈ റഷ്യന്‍ സുന്ദരിയോട്‌ ഞാനെന്താണ്‌ പറയുക.
എന്നും പറയാറുള്ളതു പോലെ ഒരു നുണക്കഥ പറയാനും തോന്നുന്നില്ല.
അവളുടെ കണ്ണുകളിലെ പിടച്ചില്‍ കണ്ടപ്പോള്‍ എന്ത്‌ പറയണമെന്നറിയാതെ കണ്ണുകള്‍ അടച്ചു പിടിച്ച്‌ ഒരു നിമിഷത്തിന് ശേഷം പറഞ്ഞു പോയി.

" നതാലിയ.. നീ അതു ഷോക്കേസില്‍ കൊണ്ട്‌ വയ്ക്കൂ.. അതിനൊരു കഥയുണ്ടാകാം. ... എന്നും പറയാറുള്ളതു പോലെ സമയമാകുമ്പോഴേ അത്‌ പറയാന്‍ പറ്റൂ..

എന്തേ ഇങ്ങനെ എന്ന്‌ എനിക്ക്‌ പോലും എന്നെ മനസ്സിലായില്ല.

ചിലപ്പോഴൊക്കെ എവിടെ നിന്നാണ് എന്‍റെ നാവില്‍ അറിയതെ ഇത്തരം നുണകള്‍ വരുന്നത്‌?
നോസ്ട്രര്‍ഡാമസിന്റെ ചുഴികളുണരുന്നത്‌ ചില വേലിയേറ്റങ്ങളിലാണ്‌. വരുന്ന വഴികളൊ ദിക്കുകളോ അറിയില്ല. ഒരു തലവേദന പോലെ ....പിടച്ചലില്‍ ഒരു മിന്നായം പോലെ എന്തോ ഒന്ന്‌...... അവയിലൊക്കെയും ചില പുതിയ വഴികലുണ്ടാവുകയും ചെയ്യാറുണ്ട്‌.

നതാലിയയെ എളുപ്പത്തില്‍ പറ്റിക്കാനൊന്നും പറ്റില്ല വിദ്യാഭ്യാസവും വിവരവും ഉള്ളവളാണ്. ജ്യോതിശാസ്ത്രത്തെ പറ്റി അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവളാണവള്‍. അതിനെപ്പറ്റി അവള്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌.

"നിനക്കുള്ളതു പോലെ ഏതോ ഒരു കാഴ്ച , എനിക്കുമുണ്ടാകണം. അല്ലെങ്കില്‍ ഒരു ശക്തി. ചില തോന്നലുകളോ.. ചില ചിന്തകളൊ ..അല്ലെങ്കില്‍ പിന്നെ ഗോര്‍ബച്ചേവ്‌ ഭരണം അകാലചരമം പ്രാപിക്കുമെന്ന്‌ എനിക്കെങ്ങിനെയാണ്‌ പ്രവചിക്കാന്‍ കഴിയുക!!!

അച്ഛനേയും അമ്മയെയും ചോദിച്ചാല്‍ അവളുടെ കണ്ണു നിറയുമെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്‌. അവള്‍ ശപിച്ചത്‌ ഗോര്‍ബച്ചേവിനെ മാത്രമായിരുന്നു. സോഷിലിസത്തിന്റെ മഹത്വത്തെക്കുറിച്ചൊന്നും അവള്‍ക്ക്‌ പറയുവാനുണ്ടായിരുന്നില്ല. ഇടയ്ക്ക്‌ പിറുപിറുക്കും.

"നിങ്ങള്‍ക്കെന്തറിയാം എന്റെ നാടിനെ കുറിച്ച്‌. തിളങ്ങുന്ന ചട്ടയുള്ള പുസ്തകമല്ലല്ലോ സോഷിലിസം. തണുപ്പിലെരിയുമ്പോള്‍ ഒരു തുടം വോഡ്യ്ക്ക്‌ വേണ്ടി സ്വയം വില്‍പനച്ചരക്കാവുന്ന സോഷിലിസം. അവള്‍ വീണ്ടും കണ്ണു നിറഞ്ഞ്‌ ചിരിക്കും.


ഗോര്‍ബച്ചേവിന്റെ പതനം പ്രവചിച്ച അന്നു തന്നെയാണ് അമേരിക്കയിലേക്ക്‌ റിസര്‍ച്ചിന് പോകാന്‍ നതാലിയയ്ക്ക്‌ അവസരം കൈവന്നതും. പിന്നീടൊരിക്കലും തിരിച്ചു പോകേണ്ടി വന്നിട്ടില്ലവള്‍ക്ക്‌. തെരുവിലകപ്പെട്ടുപോയ അച്ഛനും അമ്മയും. മഞ്ഞു മലയിടിച്ചലുകളില്‍ വോഡ്ക കിട്ടാതെ അമര്‍ന്നു പോയത്‌ അവളെ ഇന്ന്‌ വേദനിപ്പിക്കുന്നതേയില്ല. അനാഥത്വത്തിന്റെ തീമഴയിലാണവള്‍ രാവുറങ്ങിയത്‌

രാശിഫലകങ്ങളിലെ അഷ്ടദിക്കുകളും അവള്‍ക്ക്‌ കാവലായി. നെഞ്ചിലപ്പോഴും കലക്കവെള്ളമാണ്‌ കുത്തിനിറഞ്ഞൊലിക്കുന്നതെന്ന്‌ അവള്‍ പറയാതെ തന്നെ എനിക്കറിയാമായിരുന്നു. കൊളാബയിലെ വിളക്കുമരങ്ങള്‍കിടയിലൂടെ കടല്‍ക്കാറ്റിന്റെ ഉപ്പും പേറി നടക്കുമ്പോള്‍ അവള്‍ ശാന്തയായിരിന്നു.

ജനന മരണങ്ങളില്‍ സംഭവിക്കുന്ന ഗ്രഹങ്ങളുടെ സ്ഥാനമാനങ്ങളിലെ വ്യത്യാസം അവളുടെ തലയിലപ്പോള്‍ ഉണ്ടായിരുന്നതേയില്ല. ഭൂമിയിലെ അച്ചുതണ്ടിന്റെ മാറ്റങ്ങളും ഒമ്പതില്‍ നിന്ന്‌ പതിനൊന്നിലെത്തി നില്‍ക്കുന്ന ഗ്രഹ സംക്രമണ രാശിയും അവളെ ഉലക്കാന്‍ പോന്നതായിരുന്നില്ല..

ഇന്നലേയും അമേരിക്കയില്‍ പുതിയ ഗ്രഹത്തെ കണ്ടുപിടിച്ചെന്ന്‌ പറയുമ്പോള്‍ നതാലിയയുടെ മുഖം കറുക്കും. അവളുടേ കണ്ടുപിടുത്തങ്ങളെല്ലാം തെറ്റുന്നതു കൊണ്ടാവാം എന്ന്‌ ഞാന്‍ സ്വയം സമാധാനിക്കുമ്പോഴും അതൊന്നുമായിരുന്നില്ലെന്ന്‌ അവള്‍ തന്നെ പറയുമായിരുന്നു.

അവളുടെ അറിവുകളില്‍ കൂടുതലൊന്നും തനിക്ക്‌ പറഞ്ഞു കൊടുക്കാനുണ്ടായിരുന്നില്ല. അല്ലെങ്കിലും ഇതൊക്കെ ശാസ്ത്രീയ മായി പഠിച്ച നതാലിയയെ ഇതിലും കൂടുതല്‍ ഞാനെന്താണ്‌ പഠിപ്പിക്കുക.
തനിക്കിത്‌ വെറുമൊരു ഹോബി മാത്രമാണ്‌. മനസ്സിന്റെ വ്യതിയാനങ്ങള്‍ നക്ഷത്ര ദിശനോക്കി കണ്ടു പിടിക്കുക. അറിയാവുന്ന ചിന്തകളൊക്കെ അയാള്‍ അവള്‍ക്ക്‌ പറഞ്ഞു കൊടുത്തു.


അങ്ങിനെയിരിക്കെ ഒരു ദിവസം ഉറക്കമുണര്‍ന്ന്‌ നോക്കിയപ്പോള്‍ നതാലിയയെ മുറിയിലെങ്ങും കണ്ടില്ല. കടല്‍ക്കരയിലൂടെ അവളെ അന്വേഷിച്ച്‌ ഏറെ ദൂരം നടന്നു. സണ്‍ബാത്ത്‌ ചെയ്യുന്നവരുടെ കൂട്ടത്തിലും കടലില്‍ കുളിക്കുന്നവര്‍ക്കിടയിലും അവളെ തിരഞ്ഞു. ഇനിയിപ്പോള്‍ കടല്‍ വെള്ളത്തിലൊ തുറമുഖത്തേക്കോ മറ്റോ പോയിരിക്കുമോ ആകാശങ്ങളിലെ നക്ഷത്രങ്ങളുടെ കണക്കെടുപ്പില്‍ മുങ്ങങ്കുഴിയിടാനും ഞണ്ടുകള്‍ തീര്‍ത്ത പുറ്റുകളില്‍ കയ്യിട്ട്‌ ഞണ്ടു പിടിക്കാനും അവള്‍ ആഴങ്ങളിലേക്ക്‌ പോയിരിക്കുമോ..അതൊക്കെയും അവളുടെ ഇഷ്ടങ്ങളുടെ പട്ടികയായിരുന്നു. കടല്‍ക്കരയില്‍ നിന്ന്‌ എന്നും കപ്പലണ്ടി തരുന്ന രാജ്സഥാനിയായ ബന്‍മാലിയോട്‌ തിരക്കി.
ബോട്ടു കടവിലെ മലയാളിയായ കണ്ണനോടും. തിരക്കി. എവിടേപ്പോയെന്ന്‌ ആര്‍ക്കും അറിയില്ല. എന്തായാലും ഈ തീരത്തെ എതെങ്കിലും കരയില്‍ ഞണ്ടു മാളങ്ങളില്‍ കാണുമവള്‍ എന്ന്‌ മനസ്സ്‌ മന്ത്രിച്ചു.
ഒരു ഓര്‍മ്മ പോലെ അവള്‍ ആദ്യം താമസിച്ചിരുന്ന കെട്ടിടത്തിലെക്ക്‌ പോകാം എന്ന്‌ തീരുമാനിച്ച്‌ എതിരെ വരുന്ന ടാക്സിക്ക്‌ കൈനീട്ടി.


ഒരു വയലിന്റെ ഓരത്ത്‌ ഒറ്റപ്പെട്ട്‌ കിടക്കുന്ന ഒരു പഴയ പൊട്ടിപ്പോളിഞ്ഞ വീടാണ്‌ നതാലിയ വാടകയ്ക്ക്‌ എടുത്തിരിന്നത്‌. അവിടെ നിന്ന്‌ നോക്കിയാല്‍ നാടന്‍ പ്രകൃതിയുടെ പച്ചപ്പ്‌ കാണാം. അങ്ങിങ്ങായ്‌ തെളിയുന്ന കൊച്ചു വീടുകളിലെ സന്ധ്യാദീപങ്ങള്‍ കാണാം വണ്ടിയില്‍ നിന്നിറങ്ങി ഒരു കയറ്റം കയറി കുടിലിനു മുമ്പിലെത്തിയപ്പോള്‍...

"രാജ്‌.. ഞാനിവിടെ ഉണ്ട്.”

അതൊരു നാട്ട്‌ ജ്യോത്സ്യന്‍റെ കുടിലായിരുന്നു. അവിടത്തുകാരുടെ കല്യാണങ്ങള്‍ക്കും മറ്റും ജാതകം ഒത്തു നോക്കുന്നത്‌ ഇവിടെ വച്ചാണ്‌. അധികം ജ്യോതിഷികളൊന്നും ഈ നാട്ടില്‍ ഉള്ളതായി അറിയില്ല. ഞാനിവിടെ വരുന്നത്‌ തന്നെ നതാലിയയുടെ സന്ദര്‍ശനത്തിന് ശേഷം മാത്രമാണ്‌.

കുടിലിന്‍ മുമ്പില്‍ ഗണപതിയുടെ ഫോട്ടോയ്ക്ക്‌ താഴെയായ്‌ വരാന്തയില്‍ ചോക്കുകൊണ്ട്‌ വരച്ച്‌ തയ്യാറാക്കിയ എട്ടു കള്ളികളില്‍ ഒരു ഭാഗത്തായി വെളുത്ത വരയുള്ള കറുത്ത ശംഖ്‌ പിറന്നപടിയിരിക്കുന്നു. !!!
ചുവന്ന പൂക്കള്‍, പഴങ്ങള്‍, തേങ്ങ, അവില്‍ ,മലര്‍ എല്ലാം ഒരുക്കി എന്തോ പ്രശ്നം വയ്ക്കുകയണ്‌ എന്ന്‌ ഒറ്റനോട്ടത്തില്‍ മനസ്സിലായി. ചോദ്യമെന്നോണം നതാലിയയെ നോക്കിയെങ്കിലും ഉള്ളില്‍ ഒരു ചിരിയാണ് തോന്നിയത്‌.
ജ്യോതിഷത്തില്‍ അപാരമായ ജ്ഞാനമുള്ള നതാലിയ വെറുമൊരു നാട്ടു ജ്യോതിഷിയുടെ അടുത്ത്‌....

ചമ്രം പടിഞ്ഞ്‌ കൈകൂപ്പി ഇരിക്കുമ്പോള്‍ അവള്‍ കടലിന്റെ ഇരമ്പം കേള്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്‌ താഴെ കൂട്ടി വച്ച ചുവന്ന്‌ പൂവെടുത്ത്‌ ജ്യോതിഷി അവളുടെ തലയിലേക്കെറിഞ്ഞു. രാശി ചക്രത്തില്‍ ശംഖ്‌ കിഴക്ക്‌ പടിഞ്ഞാറായി തിരിച്ച്‌ വച്ച്‌ ജ്യോതിഷി മന്ത്രങ്ങളുടേ കെട്ടഴിച്ചു. മന്ത്രമുരുവിട്ട്‌ ഇടയ്ക്ക്‌ ജ്യോതിഷി ചോദ്യം മെറിഞ്ഞു തന്നു.

"വന്നത്‌ റഷ്യയില്‍ നിന്നാണെന്നും അച്ഛനും അമ്മയും നഷ്ട്പ്പെട്ടെന്നും അയാള്‍ പ്രവചിച്ചു. ഇതൊക്കെയും താനും നതാലിയയോട്‌ പറഞ്ഞതതാണല്ലോന്ന്‌ വെറുതെയെങ്കിലും അയാള്‍ ഓര്‍ത്തു. പെട്ടെന്ന്‌ ഒരു വെളിപാട്‌ പോലെ ജ്യോതിഷി പറഞ്ഞു.

"ഈ ശംഖ്‌ ഒരു മാലയായ്‌ കോര്‍ത്തിട്ടോളൂ "

അതെന്തിനാണെന്ന്‌ ചോദിക്കണമെന്നുണ്ടായിരുന്നു അയാള്‍ക്ക്‌. പക്ഷെ സങ്കോചം കൊണ്ടയാള്‍ ഒന്നും ചോദിച്ചില്ല.

"നാലു ദിവസത്തെ പൂജയ്ക്ക്‌ ശേഷം ഇത്‌ കഴുത്തിലണിയാം. ഇപ്പോള്‍ ‍പോയിക്കോളൂ.,"


കടലിലേക്ക്‌ ഉന്തിനില്‍ക്കുന്ന പാറയില്‍ നതാലിയയും ഞാനും മേഘങ്ങളെ നോക്കിയിരിക്കുകയയിരുന്നു. ഏറെ നേരത്തെ മൂകതയ്ക്ക്‌ ശേഷം അവള്‍ പറഞ്ഞു.

" ആ വെളുത്ത വരയുള്ള കറുത്ത ശംഖ്‌. എത്ര ആകര്‍ഷണമാണല്ലേ...ഒരു ശക്തിപോലെ എന്നെ ആകര്‍ഷിക്കുന്നുണ്ടത്‌. ..
എനിക്കായ്‌ ഈ കടല്‍ തന്നതു പോലെ.... രാജ്‌.. നീ പറയൂ എന്താണിത്‌ ഈ ശംഖ്‌ എന്റെ അച്ഛന്റേയും അമ്മയുടേയും ഓര്‍മ്മകള്‍ തരുന്നു....


പ്രതീക്ഷയുടെ ഒരു തുരുത്താണവള്‍ക്കിത്‌ എന്നെനിക്കറിയാത്തതു കൊണ്ടല്ല. സംരക്ഷണത്തിന്റെ പിടിവള്ളി. തള്ളക്കോഴിയുടെ ചിറകിനടിയില്‍ പതുങ്ങാന്‍ വെമ്പുന്ന കോഴിക്കുഞ്ഞിന്റെ വ്യഗ്രത അവളില്‍ ഞാന്‍ കണ്ടു. എന്നിട്ടും ഞാന്‍ പറഞ്ഞു.
"അതൊക്കെ വെറുമൊരു അന്ധവിശ്വാസമാണ്‌. ഈ ജ്യോതിഷികളൊക്കെ ചില നാട്ടു മന്ത്രവാദികളാകാം. നാട്ടുകാരെ വശത്താകാന്‍ നാടകം മെനയുന്നവര്‍."

എന്‍റെ സ്നേഹത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്ന്‌ അവള്‍ കുതറിമാറുമോന്നൊരു പേടി എന്നിലുള്ളതു കൊണ്ടായിരിക്കാം ഒരു ഈര്‍ഷ്യ നെതാലിയയോട്‌ തോന്നിയത്‌.
ഞാനൊരു വാഗ്വാദത്തിന് ഒരുങ്ങുകയാണെന്നും ജ്യോതിഷിയുടെ അടുക്കല്‍ പോയത്‌ എനിക്ക്‌ ഇഷ്ടമായില്ലെന്നും പ്രകടിപ്പിക്കുകയായിരുന്നു ഞാന്‍.
മുഖം താഴ്ത്തി അവളപ്പോള്‍ എന്റെ കൈത്തണ്ടയില്‍ നഖം കൊണ്ട്‌ അമര്‍ത്തി അമര്‍ത്തി ഒരു പിരിയന്‍ ശംഖിന്റെ ചിത്രം വരയ്ക്കാന്‍ തുടങ്ങി.

"അതെ അതൊരു ആത്മബന്ധത്തിന്റെ ബാക്കിപത്രമാകാം. അതെന്തോ നിന്നോട്‌ പറയാന്‍ ആഗ്രഹിക്കുന്നു“.

വീണ്ടും ഒരു നോസ്ട്രഡര്‍ ഡാമസ്‌ തിരപോലെ എന്‍റെ മനസ്സിന്‍റെ പാറക്കല്ലിലടിച്ച്‌ വാക്കുകള്‍ ചിതറി.

രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ അവള്‍ കരയാന്‍ ആരംഭിച്ചു.
വല്ലതും കഴിച്ചോന്ന്‌ ചോദിക്കാന്‍ ഒരുമ്പെടുമ്പോഴേക്കും അവള്‍ പറഞ്ഞു

" രാജ്‌ പറയൂ .. ആ ശംഖ്‌.. ”

അവളെ ഇത്രയും പരിക്ഷീണയായി ഞാനിതുവരെ കണ്ടിട്ടില്ല.
“പറയാം ”എന്ന്‌ കടുപ്പിച്ച്‌ പറഞ്ഞു കൊണ്ട്‌ അവളേയും കൂട്ടി പണിസ്ഥലത്തേക്ക്‌ നടന്നു.

നാളെയെങ്കിലും ടെറാക്കോട്ട ശില്‍പം മെനഞ്ഞ്‌ പണി പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു. ഊരുചുറ്റി നടക്കുന്നതിനിടയില്‍ ഇടയ്ക്ക്‌ ഒര്‍മ്മിപ്പിച്ചെങ്കിലും ഒന്നും നടന്നില്ല. പകുതി പൂര്‍ത്തിയാക്കിയ ചില ടെറക്കോട്ടകള്‍ ഉണങ്ങി വരണ്ട്‌ പൊട്ടി തുടങ്ങിയിരിക്കുന്നു. ചിലതൊക്കെ പിണക്കം ഭാവിച്ച്‌ മുഖം വീര്‍പ്പിച്ചിരിക്കുന്നു. പൊടിപിടിച്ച്‌ നാശമായിരിക്കുന്നു ടെന്റ്‌.

ഇന്നലെത്തെ രാത്രിയിലെ കടുത്ത ചൂടും ഇടയ്ക്ക്‌ പെയ്താടിയ കാറ്റുമാകാം എല്ലാത്തിനും കാരണം. ചുണ്ടുകള്‍ പൊട്ടിയ ചില ടെറക്കോട്ടകള്‍ അവള്‍ കയ്യിലെടുത്ത്‌ വെള്ളത്തില്‍ മുക്കി നനപ്പിച്ച്‌ കുളിരാന്‍ അനുവദിച്ചു.
കളിമണ്ണിന്റെ ഗന്ധം അവള്‍ക്ക്‌ ഏറെ ഇഷ്ടമാണെന്ന്‌ ഇടയ്ക്ക്‌ എപ്പോഴോ അവള്‍ പറഞ്ഞിരുന്നു. ഒരു കഷണം ഉരുട്ടിയെടുത്ത്‌ മുഖത്ത്‌ തണുപ്പിനായ്‌ അവള്‍ ഒട്ടിച്ച്‌ വച്ചു.

അവള്‍ ‍ക്രമേണ ശാന്തമാകാന്‍ തുടങ്ങിയെന്ന്‌ എനിക്ക്‌ മനസ്സിലായി.

കാരാറുകാരന് എത്രയും പെട്ടെന്ന്‌ ശില്‍പങ്ങളുടെ പണി തീര്‍ത്ത്‌ കൊടുക്കണം. അവള്‍ കൂടെ ഉണ്ടെന്ന്‌ പോലും മറന്നു. ഉളിയും കോലും പിന്നെ പണിയായുധങ്ങളൊക്കെ നിര്‍ത്താതെ ആടിയും പാടിയും വിയര്‍പ്പൊഴുക്കി.

ആ വെളുത്ത വരയുള്ള കറുത്ത ശംഖിലൂടെ അവള്‍ അവളുടെ ആത്മാന്വോഷണത്തിലാണെന്ന്‌ എനിക്ക്‌ അറിയാം. അതിനുള്ളിലായിരിക്കുമൊ അവളുടേ അച്ഛനും അമ്മയും മകളെ തിരഞ്ഞ്‌ നടക്കുന്നത്‌ തണുപ്പിന്റെ വേലിയിറക്കങ്ങളിലെപ്പോഴോ.....

മഞ്ഞു പാളികള്‍ കടലായി രൂപാന്തരം സംഭവിക്കുമ്പോള്‍ ഒരു ശംഖായ്‌ മകളെത്തേടി അലയുകയാണൊ അവരിപ്പോഴും...!! തലയ്ക്ക്‌ വീണ്ടും ചൂടുപിടിച്ച്‌ തുടങ്ങി.

ശംഖുകള്‍ പൂര്‍വ്വ പിതാമഹന്മാരാണെന്ന്‌ ഉണ്ണി നീലി മുത്തശ്ശിയാണ് പറഞ്ഞു തന്നിരുന്നത്‌. എണ്ണം പറഞ്ഞ നാല് മിഴിവാര്‍ന്ന ടെറാക്കോട്ടകള്‍ പണി പൂര്‍ത്തിയാക്കി വച്ചെങ്കിലും സ്ത്രീ മുഖമുള്ളതിന് മിനുക്ക്‌ പണികള്‍ ഏറെ വേണ്ടിവന്നു.

ഇ-റോസ്‌ തീയറ്ററില്‍ സിനിമ കണ്ടിരിക്കുന്ന ഇടവേളയിലാണ് അവള്‍ ഇടതു കൈകോര്‍ത്ത്‌ പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങിയത്‌.

"രാജ്‌.. ആ ശംഖ്‌.. എന്നോട്‌ ഇന്നലെകളിലെ കഥ പറയുന്നു. ഇടയ്ക്കൊരു താരാട്ട്‌ പോലെ ഒരു പാട്ട്‌ ഞാന്‍ കേള്‍ക്കുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഒരു സത്യം എന്നോട്‌ വെളിപ്പെടുത്തും പോലെ.. അതെന്നോട്‌ ഭാവിയും പറയുന്നു."

അവള്‍ കുസൃതിയോടെയും എന്നാല്‍ സീരിയസ്സായും എന്റെ കണ്ണുകളിലേക്ക്‌ നോക്കി.

"ഇനി ഞാന്‍ ഒരു കാര്യം കൂടെ പറയട്ടേ? ഇന്ന്‌ നീ ഉണ്ടാക്കിയ ആ ടെറക്കോട്ടയ്ക്ക്‌ എന്റെ മുഖമായിരിക്കും.. അതിന്റെ കഴുത്തിലൊരു കറുത്ത ശംഖും അതിലൊരു വെളുത്ത വരയുമുണ്ടാകും”

അയാള്‍ വെറുതെ ഒന്ന്‌ ചിരിച്ചെന്ന്‌ വരുത്തി. എങ്കിലും ഓര്‍മ്മകളുടെ ചിത്രക്കൂടത്തില്‍ അയാളോര്‍ക്കാന്‍ ശ്രമിച്ചു ടെറക്കോട്ടയില്‍ പണിതത്‌ നതാലിയയുടെ മുഖമായിരുന്നൊ? കാതില്‍ നിറയെ ജ്യോതിഷിയുടെ മന്ത്രങ്ങളും നതാലിയയുടേ ശബ്ദവും പിന്നെ ആ ശംഖും മാത്രം.

രാവിലെ തന്നെ ജ്യോതിഷിയെ കാണണം പൂജിക്കാന്‍ കൊടുത്ത ശംഖ്‌ തിരികെ വാങ്ങണം. ജനന മരണങ്ങളുടെ വൃത്തത്തില്‍ അകപ്പെട്ടു പോയ ഏതോ ഒരു ആത്മാവിനെ രക്ഷിക്കണം.

" നതാലിയ നീ അത്‌ കഴിത്തിലിടുകയൊന്നും വേണ്ട വെറുതെ ഷോക്കേസിലങ്ങാനും വച്ചാല്‍ മതി..

"വേണ്ട അത്‌ ഇന്ന്‌ തന്നെ എനിക്ക്‌ കഴുത്തിലണിയണം.

പെട്ടെന്ന് കടലിലെക്ക് തന്നെ നോക്കി നില്‍ക്കുന്ന ഞങ്ങളുടെ സമീപത്തേക്ക്‌ എന്തോ ഒരു മൂളീച്ച പോലെ വന്ന്‌ പൊട്ടിച്ചിതറിയതു പോലെ തോന്നി.
ഒരു മഞ്ഞു കണമായിരുന്നോ... അല്ല.. അതിന്‍റെ പുറം തോടില്‍ പൊട്ടു പോലൊരു ഒരു വരയുണ്ടായിരുന്നു. വെളുത്ത തെളിവുള്ള ഒരു വര!!!

കറുത്ത ശംഖായിരുന്നു അത്‌.

ചിതറിയ വെള്ളത്തുള്ളീകള്‍ക്കൊപ്പം ഒരു നിമിഷം മറഞ്ഞില്ലതായി. ഇരുട്ടിലൂടെ നതാലിയ ഓടാന്‍ തുടങ്ങി. ഇടയ്ക്ക്‌ പാറക്കല്ലുകളില്‍ തട്ടി അവള്‍ വീണുരുണ്ടു. ഒരു കൊടുങ്കാറ്റു പോലെ അവള്‍ കുടിലിനു മുമ്പില്‍ നിന്നു

എന്റെ ശംഖ്‌ ? "

നതാലിയ സങ്കടവും ജിജ്ഞാസയും കലര്‍ന്ന്‌ കിതപ്പോടെ ചോദിച്ചു. "ക്ഷമിക്കണം ജ്യോതിഷി പ്രയാസപ്പെട്ടു തുടര്‍ന്നു. വൈകുന്നേരം അവസാനത്തെ പൂജയില്‍ ഞാന്‍ കണ്ണടച്ച്‌ നില്‍ക്കുമ്പോള്‍.. ഒരു പക്ഷി ആ ശംഖെടുത്ത്‌ പറന്നു പോയി. എത്ര ഓടിയിട്ടും എനിക്കത്‌ കിട്ടിയില്ല..

അയാള്‍ കരച്ചിലിന്‍റെ വക്കിലായിരുന്നു. ബാക്കി കേള്‍ക്കാനാവാതെ ശരീരമാകെ ചുവപ്പ്‌ രക്തം വാര്‍ന്നിറങ്ങും പോലെ നതാലിയക്ക്‌ തോന്നി. കഴുത്തില്‍ ഇറുകി കിടക്കുന്ന മാലയുടെ അറ്റം പൊട്ടിയടരുന്നു.


ഓര്‍മ്മകളുടെ അടിയൊഴുക്കില്‍.. നക്ഷത്രങ്ങള്‍ കരിക്കട്ടപോലെ കറുത്ത്‌ കറുത്ത്‌ വന്നു. മുന്നില്‍ ചമ്രം പടിഞ്ഞിരുന്ന്‌ അവള്‍ എട്ടുകള്ളികള്‍ വരച്ച്‌ ഏതോ സൂക്തങ്ങള്‍ ചൊല്ലാനാരംഭിച്ചു.

രാശി ചക്രങ്ങള്‍ക്കിടയില്‍ പ്രജ്ഞയുടെ ചിറകടി പോലെ അവളുടേ കണ്ണൂകളിലൊരു തിളക്കം മിന്നിത്തുടങ്ങി. പിന്നെയവള്‍ അവിടെ ഇരുന്നില്ല.

പണി തീര്‍ത്ത്‌ വച്ച ടെന്റിനരികിലേക്ക്‌ ഒരു ഭ്രാന്തിയേ പോലെ അവള്‍ ഓടി. ടെറാക്കോട്ട ശില്‍പത്തിന്റെ കഴുത്തിലപ്പോള്‍ തിളങ്ങുന്ന വെളുത്ത വരയുള്ള കറുത്ത ശംഖ്‌ അവളെയും കാത്തിരിക്കുന്നുണ്ടായിരുന്നു.

Sunday, January 20, 2008

ബഹറൈന്‍ മീറ്റും വരും കാല ഗള്‍ഫ് മീറ്റും

ബഹറൈന്‍ ബൂലോകര്‍ ഒത്തു ചേരുന്നു എന്നു പറഞ്ഞാല്‍ ഒരു പക്ഷെ ഇപ്പോളതൊരു വാര്‍ത്തയല്ലെന്ന് അറിയാം. സമയം കിട്ടുമ്പോഴൊക്കെ ഞങ്ങള്‍ ഒരു കൂട്ടയ്മയ്ക്ക് ശ്രമിക്കാറുണ്ട്. അതു പോലെ ഇന്നെലെയും ഞങ്ങള്‍ ഒത്തു ചേര്‍ന്നു.

ബൂലോകം വളരുമ്പോള്‍ ബൂലോക വായനക്കാരും വളരേണ്ടിരിക്കുന്നു. ബൂലോക എഴുത്തുകാരും വളരേണ്ടിയിരിക്കുന്നു. എഴുത്തിന്‍റെ മാറ്റ് കൊണ്ടും വായനയുടെ പുതിയ മേച്ചില്‍ പുറം തേടിയും ഓരോ ബൂലോക കുടുംബാംഗങ്ങളും പുതിയ ഉയരങ്ങള്‍ കീഴടക്കേണ്ടിയിരിക്കുന്നുവെന്ന തിരിച്ചറിവില്‍ 2008 - ല്‍ ബഹറൈന്‍ ബൂലോകര്‍ക്ക് എന്തൊക്കെ സംഭാവനകള്‍ ചെയ്യാന്‍ കഴിയും എന്നൊരു ആലോചനായോഗമായിരുന്നു. ഒപ്പം ആനുകാലിക ബൂലോക വായനയും എഴുത്തും.




“ഒരു കഥയെഴുതുമ്പോള്‍ ഒരു കവിത എഴുതുമ്പോള്‍ എഴുത്തുകാരന്‍ ജാഗ്രതയോടെയിരിക്കേണ്ടിയിരിക്കുന്നു. വായനക്കാരന്‍ എഴുത്തുകാരനേക്കാള്‍ ഏറെ മുന്നേറിയിരിക്കുന്നു. ഒരു വാക്കുപോലും ക്രിത്രിമമാ‍യി തോന്നിയാല്‍ എഴുത്തുകാരന്‍ വായനക്കാരനാല്‍ ചോദ്യം ചെയ്യപ്പെടുന്നു. " ബഹറൈന്‍ ബൂലോക മീറ്റിന്‍ റേ ഭാഗമായി നടന്ന സംവാദത്തില്‍ ശ്രീ ബന്യാമിന്‍ എഴുത്തുകാരന്‍ നേരിടുന്ന വെല്ലുവിളികളും മുന്നൊരുക്കങ്ങളേക്കുറിച്ചും സംസരിച്ചു.


ശ്രീ, രാജു ഇരിങ്ങല്‍, ബാജി ഓടം വേലി, സജിവ് പൊന്നാനി, സജി മുട്ടോം, പ്രശാന്ത് കോഴഞ്ചേരി ബെറ്റി സജി, ഡാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയിലും സംവാദത്തിലും പങ്കെടുത്തു.





ആനുകാലിക കഥകളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും 2007ലെ ശ്രദ്ധേയരായ സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരുടെ കഥകളുടെ പ്രത്യേകതകളും കഥ ഒരുക്കുന്നതില്‍ കഥാകാരന്‍ കാട്ടുന്ന മിടുക്കും പ്രയത്നങ്ങളും എന്തൊക്കെ എന്നതിനെ കുറിച്ച് പങ്കെറ്റുത്ത എല്ലാവരുമായും സംവദിക്കാന്‍ ബഹറൈന്‍ ബൂലോക മീറ്റിന്‍ സാധിച്ചു.



പ്രശസ്തരായ ടി.പദ്മനാഭന്‍, എം .ടി, മുകുന്ദന്‍ തുടങ്ങിയവരുടെ രചനകളില്‍ വന്നിട്ടുള്ള യൂറോപ്യന്‍ കോപ്പിയടിയെ കുറിച്ച് രാജു ഇരിങ്ങല്‍ സംസാരിച്ചു, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, മഞ്ഞ്, രാധ രാധമാത്രം തുടങ്ങിയ കഥകളുടെ ഉദാഹരണ സഹിതം അംഗങ്ങള്‍ക്കിടയില്‍ പ്രശസ്തരുടെ പുറം പൂച്ച് വെളിപ്പെടുത്താനും ഒരോ എഴുത്തിലും എഴുത്തുകാരന്‍റെ കയ്യൊപ്പ് പതിയേണ്ടുന്നതിന്‍റെ ആവശ്യകതയും എടുത്തുപറഞ്ഞു. ബൂലോകത്തിലെ ചില എഴുത്തെങ്കിലും കോപ്പിയടികള്‍ കടന്നു വരുന്നതിനെ കുറിച്ച് ആശങ്കയോടെയാണ് കാണുന്നത്.



ദേശാഭിമാനി വാരിക 2007 ലെ തിരഞ്ഞെടുത്ത ഏറ്റവും നല്ല പത്ത് നോവലുകളില് ഒന്നായ ശ്രി ബന്യാമിന്‍ റെ ‘ പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകം’ എന്ന നോവലിലെ ചില ഭാഗങ്ങള്‍ വിശ്വാസികളുടെ വിശ്വാസത്തെ തികച്ചും എതിര്‍ക്കുന്നതാനെന്നും അതിനോടുള്ള വിയോജിപ്പ് ശ്രി സജി മുട്ടോം, ബെറ്റിയും അതി ശക്തമായി അവതരിപ്പിക്കുകയുണ്ടായത് സംവാദത്തിലെ പുതുമയേറിയ ഒന്നായിരുന്നു. 2007 ലെ ഏറ്റവും നല്ല നോവലുകളീല്‍ ഒന്നായ പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകം’ എഴുതിയ ബന്യാമിനെ ബഹറൈന്‍ ബൂലോകര്‍ക്ക് അനുമോദിക്കാനും ബൂലോകമീറ്റിന് അവസരം ലഭിച്ചു.



മീറ്റിന്‍റെ പ്രധാന ആകര്‍ഷണം പ്രശാന്ത് കോഴഞ്ചേരിയും ബാജിയും ഒരുക്കിയ ആവി പറക്കുന്ന സദ്യ തന്നെ. ആയിരുന്നു










മെയ് മാസം ആദ്യം തന്നെ യു. എ. ഇ, ഒമാന്‍, ഖത്തര്‍, സൌദി അറേബ്യ, തുടങ്ങി ഗള്‍ഫിലെ എല്ലാ ബ്ലോഗേഴ്സിന്‍ റേയും പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് വിപുല മായ ഒരു ‘ഗള്‍ഫ് മീറ്റ്’ സംഘടിപ്പിക്കാന്‍ ബഹറൈന്‍ ബ്ലോഗേഴ്സ് തീരുമാനിക്കുകയുമുണ്ടായി.


ഗള്‍ഫ് മീറ്റില്‍ കഥ-കവിത ശില്പശാലയും അതിനോടനുബന്ധിച്ച് സംവാദവും ഒരുക്കി ബ്ലോഗ് വായനയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ക്കുവാന്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ബഹറൈന്‍ മീറ്റ് ആഹ്വാനം ചെയ്തു.

<